മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ എപ്പോഴും കഴിയണമെന്നില്ല. കലാകാരന്മാർ ഏകാന്തത തേടുന്നത് ഈ പ്രവേശനം സാധ്യമാക്കുന്നതിനാണ്. തിരക്കേറിയ ഒരു നഗരത്തിലൂടെ സഞ്ചരിക്കുമ്പോഴും കലാകാരൻ തൻ്റെ മനസ്സിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇത് ഒരു സഹനമാണ് .ആ സഹനത്തെ ഏകാന്തതയെന്നു വിളിക്കാം.അതുകൊണ്ട് ഈ ഏകാന്തതയ്ക്ക് പവിത്രതയുണ്ട്. കാരണം ,അത് നമ്മുടേതാണ്. നമ്മളാണല്ലോ നമുക്കൊപ്പം തനിച്ചാകുന്നത്. അതിൻ്റെയർത്ഥം നമ്മുടെയുള്ളിലേക്ക് നോക്കാൻ നമുക്ക് പ്രാപ്തിയുണ്ടെന്നാണ് .സാഹിത്യമോ കലയോ നമ്മുടെ തന്നെ ആന്തരിക ലോകത്തെയാണ് അനാവരണം ചെയ്യുന്നത്. എത്രത്തോളം തുറക്കുന്നുവോ അത്രത്തോളം അത് പവിത്രമായിരിക്കും;വിഭജനങ്ങൾക്ക് അപ്പുറമായിരിക്കും.മനുഷ്യൻ്റെ ചിന്തയിൽ നിറയെ പ്രതിലോമ വികാരങ്ങളും അശുഭചിന്തകളുമാണ് കൂടുകൂട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് ജലാലുദ്ദീൻ റൂമിക്കും കബീർദാസിനും ഖലിൽ ജിബ്രാനും മനുഷ്യത്വത്തിൻ്റെ ശുചീകരണത്തെക്കുറിച്ച് പറയേണ്ടി വരുന്നത്. ഒരു നവീനമായ സ്നേഹാത്മകതയാണ് ഈ കവികളെല്ലാം അവതരിപ്പിച്ചത്. സ്വാർത്ഥതയോ ഗൂഢലക്ഷ്യമോ ഇല്ലാത്ത ,വെയിൽ പോലെ പരക്കുന്ന ഇന്ദ്രിയങ്ങളുള്ള സ്നേഹം.
ഒരേയൊരു പ്രപഞ്ചത്തിൽ
എഴുതുമ്പോൾ മനസ്സിനുള്ളിലേക്ക് കയറാൻ സാധിക്കണമെന്നില്ല. കാരണം, നമ്മുടെ മനസ്സിന്റെ ഉപരിതലത്തിലുള്ള തോന്നലുകളെ പോലും, ചിലപ്പോൾ സ്വാംശീകരിക്കാൻ കഴിയണമെന്നില്ല. ഒരു തോന്നലിന്റെ പിറകിലുള്ളത് ഏത് പ്രചോദനമാണെന്ന് തിരക്കിയാലല്ലേ അത് കണ്ടുപിടിക്കാനാവൂ .മനസ്സിൻ്റെ അടിത്തട്ടിലേക്ക് ചെല്ലുന്തോറും കൂടുതൽ അടുക്കുകയാണ് ചെയ്യുന്നത്, ഈ പ്രപഞ്ചത്തോട്. നാമെല്ലാം ഈ ഒരേയൊരു പ്രപഞ്ചത്തിലാണല്ലോ. അതുകൊണ്ട് നമ്മുടെയുള്ളിലേക്ക് തുരങ്കം നിർമ്മിച്ചു ചെന്നാലും മറ്റെങ്ങും പോകാനാവില്ല. അത് പ്രപഞ്ചത്തിന്റെ മറ്റൊരു വശത്തേക്ക് തന്നെ ചെന്നെത്തും. നമ്മുടെ മനസ്സ് നമ്മുടേത് മാത്രമാണെന്നു പറയുന്നത് ഈ വസ്തുത ഗ്രഹിക്കാത്തതുകൊണ്ടാണ് .മനസ്സ് ഈ ഒരേയൊരു പ്രപഞ്ചത്തിൻ്റേതാണ്.
അതുകൊണ്ട് പ്രപഞ്ചത്തിന്റെ എല്ലാ അർത്ഥസൂചനങ്ങളും ഘടനകളും മനസ്സിലുമുണ്ടാവും. പ്രപഞ്ചത്തിൽ നിന്നു വേറിട്ട് മനസ്സിന് അസ്തിത്വമില്ല. മനസ്സിനെ നാം നിർമ്മിച്ചതല്ലല്ലോ. ഈ പ്രപഞ്ചത്തിന്റെ നിയമത്തിനനുസരിച്ചാണ് മനസ്സ് പ്രവർത്തിക്കുന്നത്. എന്നാൽ മനസ്സിന് മാറ്റമില്ലാതിരിക്കാനാവില്ല .മനസ്സ് ഒരുപേക്ഷിക്കൽ പ്രക്രിയയിലൂടെ കടന്നു പോവുകയാണ്. അത് അതിവേഗം നൃത്തം ചെയ്യുകയാണ്. വെള്ളത്തിലാണെങ്കിൽ അത് മത്സ്യത്തോടാണ് മത്സരിക്കുന്നത്; ആകാശത്തിലാണെങ്കിൽ നക്ഷത്രങ്ങളോടും. പടം പൊഴിക്കാത്ത പാമ്പുകൾ ചത്തൊടുങ്ങുകയേയുള്ളൂ. അതുപോലെ അഭിപ്രായങ്ങൾ മാറ്റാത്ത മനസ്സുകളും മരിക്കുകയാണ്.
The snakes which cannot cast its skin has to die . As well the minds which are prevented from changing their opinions ; they cease to be mind_
ഫ്രഞ്ച് തത്ത്വജ്ഞാനി നിഷേ പറഞ്ഞു.
മനസ്സിൽ നിന്നു അന്യമായി യാതൊന്നുമില്ല. പ്രപഞ്ചത്തിൽ നിന്ന് അന്യമായി യാതൊന്നും മനസ്സിലുമില്ല. മനസ്സുതന്നെയാണ് പ്രപഞ്ചം .മനസ്സിന്റെ വേഗത്തെ ആരും നിർണിക്കുന്നില്ലല്ലോ .മനസ്സിനുള്ളിൽ നക്ഷത്രങ്ങളെപ്പോലെ പലതും സഞ്ചരിക്കുന്നു. ചിലത് എരിഞ്ഞടങ്ങുന്നു; ചിലത് പിറക്കുന്നു, പൊട്ടിത്തെറിക്കുന്നു. മനസ്സിൻ്റെ ഒരേയൊരു മേൽക്കൂര ഈ പ്രപഞ്ചം തന്നെയാണ്. ഒരേ ലോകത്ത് ഒരേ രക്തം കുടിച്ചു വളരുന്ന മനസ്സുകൾക്ക് ഒരേ കാലാവസ്ഥയിലാണ് വളരാൻ വിധി. അതുകൊണ്ട് എല്ലാ മനസ്സുകളിലും എല്ലാമുണ്ട്. എല്ലാത്തിൻ്റെയും വിത്തിട്ടിരിക്കുന്ന , അളക്കാനാവാത്ത ആഴമുള്ള മണ്ണാണ് മനസ്സ് .മനസ്സിൽ ഈ പ്രപഞ്ചത്തിലെ എല്ലാ കാലങ്ങളുമുണ്ട്. മൂവായിരം വർഷം മുമ്പുണ്ടായ ഒരു പ്രാർത്ഥനയും കാട്ടിലെ അലർച്ചയും ആക്രമിക്കപ്പെട്ടു കരയുന്ന മൃഗത്തിൻ്റെ കരച്ചിലും മനസ്സിലുണ്ട്. മനസ്സിനു കാലമില്ല. അത് കാലത്തെ തന്നെ എപ്പോഴും പുതുക്കുകയാണ്. പഴയകാലവും പുതിയകാലവും ഭാവിയും അതിൽ ഒരു രേഖയിലെന്നപോലെ സഞ്ചരിക്കുന്നു. ക്ളോക്കിലെ സമയം രേഖീയമാണെങ്കിൽ മനസ്സിലെ കാലം രേഖീയതയിൽ തന്നെ ഭൂതവർത്തമാനഭാവി കാലങ്ങളെ കശക്കിയും ഒടിച്ചു മടക്കിയും രേഖീയമാക്കുന്നു.
അയ്യായിരം വർഷം മുമ്പുള്ള മനുഷ്യർ നമ്മുടെയുള്ളിലുണ്ട്. പ്രാകൃതമായ ചേഷ്ടകൾ നമ്മളിൽ മരിക്കുന്നില്ല, ഉറങ്ങുക മാത്രമാണ് ചെയ്യുന്നത്. ഭയമാണ് നമ്മുടെ കാട് .കാട്ടിൽ ജീവിച്ച മനുഷ്യന്റെ കാടുകൾ ഒരിക്കലും അവസാനിക്കുന്നില്ല. കാട്ടിൽ കേട്ട നിലവിളി നമ്മുടെയുള്ളിൽ പ്രതിധ്വനിക്കുന്നു. അതുകൊണ്ട് നമുക്ക് ഒന്നിനോടും അകൽച്ചയില്ല. നാം എല്ലാത്തിൻ്റെയും സിരാകേന്ദ്രമാണെന്ന് തിരിച്ചറിയുക. എല്ലാ പുസ്തകങ്ങളും നമ്മളിലുണ്ട്. എത്ര നൂറ്റാണ്ട് മുമ്പ് രചിച്ച കൃതികളും ഇനി രചിക്കാനിരിക്കുന്ന കൃതികളും നമ്മളിലുണ്ട് .നമ്മുടെ ശേഷിക്കൊത്ത് അത് കണ്ടെത്തുന്നുവെന്ന് മാത്രം. നമ്മുടെയുള്ളിലില്ലാത്ത ഒരു കൃതിയോ ആശയമോ ഭാഷയോ മറ്റൊരാൾക്ക് കണ്ടുപിടിക്കാനാവില്ല. കാരണം, നമ്മൾ ഒരേ ആകാശത്തിനു കീഴിലുള്ളവരാണ്. നമ്മുടെ ഘടന ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. പ്രപഞ്ചത്തിലെ ആശയങ്ങളാണ് മനസ്സുകളിലൂടെ പുറത്തുവരുന്നത്. മനസ്സുകൾ പല വഴികളിലൂടെ ഓർക്കുന്നത് പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രപഞ്ചത്തിൻ്റെ ഒരു ഡിസൈനാണത്. പ്രപഞ്ചത്തിലില്ലാത്തതൊന്നും മനസ്സുകളിലൂടെ പുറത്തു വരുന്നില്ല.
ഒരേ ആകാശത്തിനു കീഴിൽ
എൻ്റെ മനസ്സിൽ ആയിരമോ പതിനായിരമോ പുസ്തകങ്ങളുണ്ട്. അത് കണ്ടുപിടിക്കാനാവശ്യമായ, അഗാധമായ, ഏകാന്തതയോ ധ്യാന മോ എനിക്കില്ല. വല്ലപ്പോഴുമൊരിക്കൽ മനസ്സിലേക്ക് പ്രവേശനം കിട്ടുകയും, അതിനുള്ളിലെ മായക്കാഴ്ചകൾക്കായി അവസരമുണ്ടാവുകയും ചെയ്യുമ്പോഴാണ് വിചിത്രമായ ചില ആശയങ്ങളും വാക്യങ്ങളും പുസ്തകങ്ങളും രചിക്കാനാകുന്നത്.
ഞാൻ എന്റെ നോവലുകൾ (ജലഛായ ,ശീനാരായണായ, വാൻഗോഗിന്) രചിച്ചത് ഇങ്ങനെയാണ്. ഈ നോവലുകളിൽ പറയുന്ന ആശയങ്ങളോ കഥാപാത്രങ്ങളോ പശ്ചാത്തലമോ ഭാഷയോ യാതൊന്നും എനിക്കുണ്ടായിരുന്നില്ല. മനസ്സിനുള്ളിലേക്ക് കയറിയപ്പോൾ ഏതോ ലോകത്തേക്ക് എന്നെ ആരോ പിടിച്ചുകൊണ്ടുപോയ അനുഭവമാണുണ്ടായത്. എൻ്റെ നിയന്ത്രണങ്ങൾക്കപ്പുറത്തുള്ള ഒരു പ്രവാഹമാണത്. അതിനുള്ളിൽ ഞാനകപ്പെടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അപരിചിതമായ വഴികളിലൂടെ എന്നെ അത് വലിച്ചിഴച്ച് കൊണ്ടുപോയി പുതിയ ഭൂപ്രകൃതി കാണിച്ചുതന്നു.
എല്ലാവരുടെയും മനസ്സ് ഒരേ ആകാശത്തിലാണല്ലോ ജീവിക്കുന്നത്. ഞാൻ മാത്രമല്ല ,എല്ലാ കാലങ്ങളിലെയും എഴുത്തുകാരും കലാകാരന്മാരും അതിൽ ജീവിച്ചവരാണ്. ഒരാൾക്കും ഈ ആകാശമല്ലാതെ വേറൊന്നുമില്ല. അതുകൊണ്ട് ഈ ആകാശം വിനിമയം ചെയ്യുന്നതിൻ്റെ ആകെത്തുക ഒന്നു തന്നെയായിരിക്കും -വിഭിന്നമായ രൂപഭാവങ്ങളുണ്ടെങ്കിലും. ഓരോ മനുഷ്യനും വ്യത്യസ്തമായ ആകാശമുണ്ടെന്ന് പറയുന്നത് ആലങ്കാരികമാണ്. വ്യക്തിപരമായ അഭിവീക്ഷണങ്ങളുടെ ആകാശമുണ്ടാകാം. ചിലപ്പോൾ വ്യക്തികൾ അവരുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് പലതും കാണുന്നു. ആത്മനിഷ്ഠമായ കാഴ്ചകളുണ്ട്. കലയിൽ ആത്മനിഷ്ഠതയാണുള്ളത്. ഓരോ നിമിഷത്തിലെയും തോന്നലുകൾക്ക് മാനമുണ്ട്. തോന്നലുകളാണ് ജീവിപ്പിക്കുന്നത്. സത്യത്തെക്കുറിച്ചും മിഥ്യയെക്കുറിച്ചുമുള്ള ചിന്തകൾ ഒരേ തരം യുക്തി കൊണ്ട് ഉണ്ടാക്കപ്പെട്ടതാണ് .സത്യം കുറേ കഴിയുമ്പോൾ മിഥ്യയാകാം. അനേകം സത്യങ്ങളുണ്ടാകുന്നത്, പലർ പല കോണുകളിലൂടെ നോക്കുന്നതു കൊണ്ടാണ്. ഒരു സാഹിത്യകൃതിയെ വായനക്കാർ പല കോണുകളിലൂടെ നോക്കി പല അനുമാനങ്ങളിലെത്തിച്ചേരുകയാണല്ലോ ചെയ്യുക. ഒരു ചിത്രത്തെയും അങ്ങനെയാണ് നോക്കുന്നത്.വാൻഗോഗിൻ്റെ The Starry Night ഓരോ കാണിക്കും ഓരോ അനുഭവമാണ്. എല്ലാ കാണികളെയും കാഴ്ചയുടെ തലത്തിൽ ഏകീകരിക്കാനോ ഉദ്ഗ്രഥിക്കാനോ കലാകാരൻ ഉദ്ദേശിച്ചിട്ടില്ല. അത് അസാധ്യവുമാണ്.
മനുഷ്യമനസ്സ് എപ്പോഴും സ്വയം ഭിന്നിക്കുകയാണ്. കാരണം, അതിനു സ്ഥായിയായ ഒരവസ്ഥയിരിക്കുന്നതാണ് വിമുഖമായിട്ടുള്ളത്. എപ്പോഴും സ്വയം കലഹിച്ചുകൊണ്ടാന്ന് മനസ്സ് പ്രവർത്തിക്കുന്നത്. അത് മനസ്സിൻ്റെ അതിജീവനമാണ് .നമ്മളെല്ലാം അളവറ്റ രീതിയിൽ ,സീമയറ്റ രീതിയിൽ ഒരേ മനുഷ്യകുലത്തിന്റെയും ജൈവാനുഭവത്തിൻ്റെയും ഒരേ പ്രാപഞ്ചികതയാണ് വീതിച്ചെടുക്കുന്നത്; മറ്റൊന്ന് അസാധ്യമാണ് .എല്ലാം മനസ്സിൽ നിറച്ചിരിക്കുകയാണ്. ഒരു വലിയ പാറയിൽ നിന്ന് ഏത് ശില്പവും കൊത്തിയെടുക്കാം. മയിലും ഒട്ടകവും മനുഷ്യനുമെല്ലാം പാറയിലുണ്ട്.
എല്ലാത്തിനും ആ പാറ തന്നെ മതി. പക്ഷേ ,ശില്പി ഏതാണോ കാണുന്നത് അതാണ് കൊത്തിയെടുക്കുന്നത്. അതുകൊണ്ട് മറ്റു ശില്പങ്ങൾ അതിലില്ല എന്നു പറയാനാവില്ല .എല്ലാം ആ പാറയിലുണ്ട് .എല്ലാം നമുക്ക് കൊത്തിയെടുക്കാനാവില്ല. ഇതുതന്നെയാണ് മനസ്സിന്റെ കാര്യത്തിലുമുള്ളത്. മനസ്സില് നിന്ന് ഏതുകാലത്തിന്റെയും ചരിത്രം കണ്ടുപിടിക്കാം. ഏതു പ്രവചനവും സാധ്യമാണ്. ഒരു പ്രപഞ്ചമേയുള്ളു. ഭൂമിയിലെ കാലത്തിൽ മാത്രമാണ് നമ്മുടെ കൊത്തുപണികൾ. ഭൂമിയിലെ കാലമാകട്ടെ ആവർത്തനമാവുകയാണ് ചെയ്യുന്നത് .പിറവി തന്നെ ആവർത്തനമല്ലേ? ഒരു വിത്തിൽ നിന്നു മറ്റൊരു വിത്ത് ;അതിൽ നിന്നു മറ്റൊരു വിത്ത്. അതങ്ങനെ തുടരുകയാണ്. മനുഷ്യനിൽ വീണ്ടും മനുഷ്യൻ പിറക്കുന്നു. പല കാലങ്ങളിൽ, പല സ്ഥലങ്ങളിൽ ഇതുതന്നെ സംഭവിക്കുന്നു. ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമെല്ലാം മനുഷ്യൻ തന്നെ പിറക്കുന്നു .മനുഷ്യപ്പിറവിക്ക് മനുഷ്യൻ തന്നെയാണ് കാരണമാകുന്നത്. എല്ലാവർക്കും ചിന്തിക്കാൻ ഒരു മനസ്സേയുള്ള .ഒരേ മനസ്സ് എന്നു പറയാം. ഒരേ മനസ്സുള്ള നമ്മൾ അഭേ ദ്യമായി ബന്ധിക്കപ്പെട്ടിരിക്കയാണ്.
പാറയിൽ നിന്ന് എന്തും കൊത്താം
എനിക്ക് നെപ്പോളിയനിൽ നിന്നോ , ബിഥോവനിൽ നിന്നോ വ്യത്യാസപ്പെടാനാവുന്നത് തിരഞ്ഞെടുപ്പുകളുടെയും സിദ്ധികളുടെയും കാര്യത്തിലാണ്. മനസ്സിൻ്റെ കാര്യത്തിൽ ഞങ്ങൾ ഒരേ ഉറവിടത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരേ മനസ്സുകൊണ്ടാണ് ഞങ്ങൾ സ്വയം അറിഞ്ഞിട്ടുള്ളത് .എൻ്റെ സ്നേഹിതനെ ഞാനും എന്നെ എൻ്റെ സ്നേഹിതനും അറിയുന്നത് ഒരേ മനസ്സുകൊണ്ടാണ്. എന്നാൽ പാറയിൽ നിന്നു എന്ത് കൊത്തിയെടുക്കണമെന്നത് ‘ശില്പി’ യുടെ തിരഞ്ഞെടുപ്പായതുകൊണ്ട് ഒരേപോലെ ചിന്തിക്കണമെന്നില്ല. ഒരേപോലെ ചിന്തിച്ചാൽ മനുഷ്യൻ തമ്മിൽ ഒരു സംവാദവും സാധ്യമല്ല; പ്രണയം പോലും സാധ്യമല്ല. പ്രണയത്തിന്റെ അടിസ്ഥാനം എന്നിലില്ലാത്തത് ഞാൻ തേടുന്നു എന്നതാണ്. എന്നെ ഭ്രമിപ്പിക്കണമെങ്കിൽ, ആകർഷിക്കണമെങ്കിൽ എനിക്കില്ലാത്തത് എന്തോ ആകണം. ഒരേ പ്രപഞ്ചത്തിന്റെ, മനസ്സിന്റെ ആകാശത്തിനുള്ളിൽ മാത്രമേ ഈ ആകർഷണം സാധ്യമാകൂ .അന്യമായൊരു ലോകത്തിനോട് നമുക്ക് ആകർഷണമുണ്ടാവുകയില്ല. എല്ലാത്തിന്റെയും സ്വരം ഒന്നാണെന്നു ഗ്രഹിക്കാൻ അനേകമനേകം പൊയ്സ്വരങ്ങളെ കണ്ടുപിടിച്ചു ഡിലീറ്റ് ചെയ്യേണ്ടിവരും. നമ്മുടേതായ ഒന്നിനെ തന്നെയാണ് ഡിലീറ്റ് ചെയ്യുന്നത്; അത് നമ്മുടേതായി നിലനിൽക്കുന്നതിനാൽ പ്രസക്തിയില്ല എന്നറിയുന്നതുകൊണ്ടാണ് .
ലോകത്തിലെ വ്യത്യസ്തതകൾ റിഹേഴ്സുലുകളായി കണ്ടാൽ മതി. ഒരു കോസ്മിക് ഷോയിലെന്നപോലെ അത് മറവിയിലേക്ക് മായുകയാണല്ലോ ചെയ്യുന്നത് .എത്രയോ കോടി കോസ്മിക് ഷോകൾ നാം ഈ ലോകത്തും നമ്മുടെ മനസ്സിലും കണ്ടുകഴിഞ്ഞു! .എല്ലാം അപ്രത്യക്ഷമായിരിക്കുന്നു ,പുതിയ ഷോകൾക്ക് വേണ്ടി .വിവിധ വർണ്ണങ്ങളും രൂപങ്ങളും വന്നു നിറയുകയാണ് .തൊട്ടടുത്ത നിമിഷത്തിൽ നിഷ്ക്രമിക്കുകയാണ്.ഇന്നലെകളിലെ വർത്തമാനങ്ങളെല്ലാം ലോകമറിയാതെ തന്നെ വിസ്മൃതമായിരിക്കുന്നു. ഈ ലോകത്തിൻ്റെ വർത്തമാനങ്ങൾ ആർക്കും തന്നെ സ്ഥിരമായി വേണ്ട; അത് ഓരോരുത്തരുടെയും താൽക്കാലിക ആവശ്യം മാത്രമാണ്. അതിനുശേഷം അത് മറവിയിലേക്കാണ് പോകുന്നത് .പ്രകൃതി മറവിയിലാണ് വീണ്ടും ജനിക്കുന്നത് .എല്ലാം മറക്കുകയാണ് ,മറവിയിലേക്ക് ആഴ്ന്നു പോവുകയാണ് .പക്ഷി,മൃഗ,പ്രാണിക്കൂട്ടങ്ങളെല്ലാം ,നൂറ്റാണ്ടുകളായി, വിസ്മൃതിയിലേക്ക് പോയി എരിയുന്നു. മനുഷ്യരും അങ്ങനെ തന്നെ. അങ്ങനെ നോക്കുമ്പോൾ ഈ ലോകത്തിൻ്റെ ആവർത്തനങ്ങൾക്ക് വ്യത്യസ്ത അർത്ഥമുണ്ടാവാൻ തരമില്ല.
എന്നും ഒരു സൂര്യൻ
എല്ലാം അതിൻ്റെ തന്നെ മറവിയിൽ, കുമിളകളെന്ന പോലെ ഇല്ലാതാവുകയാണ്. ലോകത്തിൽ ആര് ചിന്തിച്ചതും എന്നിലുണ്ട്. എന്നിലേക്ക് നിർബാധം എല്ലാ കെട്ടുപാടുകളും ഉപേക്ഷിച്ചു കടന്നു ചെന്നാൽ എനിക്ക് എല്ലാ മഹത്തായ ചിന്തകളിലുമെത്താം. അതിൽ അതിശയമൊന്നുമില്ല. മണ്ണിനടിയിൽ ആഴത്തിലുള്ള ഒരു ജലപാത എല്ലാവർക്കും കാണാവുന്നതാണ്; അവിടേക്ക് എത്താനാണ് പ്രയാസം .അങ്ങനെയൊരു ജലപാതയുണ്ടെന്ന വസ്തുത നിരാകരിക്കാതിരുന്നാൽ മതി. നമുക്ക് സ്വന്തമല്ലാത്തതായി ഇവിടെ യാതൊന്നുമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞ് എഴുതപ്പെടാവുന്ന പുസ്തകങ്ങൾ എന്നിലുണ്ട്. മിന്നൽ പോലെ ആ പുസ്തകങ്ങൾ നമ്മുടെ മനസ്സിലൂടെ പാഞ്ഞുപോകുന്നുണ്ട് .നേരിയ ഒരു തോന്നലിൽ അത് പ്രകാശം വിതറുന്നു. എന്നാൽ അതിനെ യഥാർത്ഥ വലിപ്പത്തിൽ ,പരപ്പിൽ ഉൾക്കൊള്ളാനുള്ള സന്ദർഭം നമുക്ക് ഒത്തുവരുന്നില്ല .അഗാധതകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ചാലുണ്ട്.
നമുക്ക് ഒരു സൂര്യനെയുള്ളൂ .അതാണല്ലോ നമ്മെ ജീവിപ്പിക്കുന്നത്. എല്ലാ കാലത്തും ഒരു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന സത്യം നമ്മൾ ഏത് കാലത്തും ഒന്നാണെന്നു ഉറപ്പിക്കുന്നു. എല്ലാവരുടെയും സൂര്യൻ ഒന്നു തന്നെ. അതുകൊണ്ട് എല്ലാ കാലങ്ങളുടെയും പ്രതീകമാണത്.
വളരെ ദൂരം സഞ്ചരിക്കേണ്ട ഒരു ലക്ഷ്യവും അട്ടയുടെ ജീവിതത്തിലില്ല കുറച്ചു മാത്രം ദൂരം മന്ദം പോകുക എന്നത് അവയ്ക്ക് യാത്രയാണ്. വേഗം വർദ്ധിപ്പിക്കാനുള്ള ഉപകരണമോ വാഹനമോ ഇല്ലെങ്കിലും സ്വന്തം വേഗതയിൽ അവ ഗാഢമായി വിശ്വസിക്കുന്നു. വേഗക്കുറവ് അട്ടകൾക്ക് വേഗമാണ്. വേഗതയെ അവ ശരീരത്തിനോ കാലത്തിനോ അപ്പുറത്തേക്ക് നീട്ടുന്നില്ല. വേഗത ,അവയ്ക്ക് സ്വന്തം ആകാരത്തിലും ഉടലിലും പറ്റിച്ചേർന്ന് കിടക്കുകയും ,ആവശ്യപ്പെടുമ്പോൾ മറ്റൊരു ഉരഗമായി ചലിച്ചു തുടങ്ങുകയും ചെയ്യേണ്ട ഒന്നാണ്.
അട്ട ഒരിണയെ കാണുകയാണ്, ദൂരെ . ആ ദൂരം ജീവിതത്തിലെ സമസ്ഥ സമസ്യകളുടെയും ആകെത്തുകയാണ്. മരണത്തിന്റെ അനിശ്ചിതാവസ്ഥയോ യാദൃശ്ചികതയോ ഉണ്ടെങ്കിലും നിസ്സംഗമായി അതിനെ നേരിട്ട് ഇണയോട് അടുക്കുകയാണ്. ഇണയെ കാണുമ്പോൾ വേഗം ഹൃസ്വചലനങ്ങളുമായി , ധാന്യമണികളായി മാറുന്നു. അട്ട ഇണയുടെ മുകളിൽ വലിയൊരു രാഷ്ട്രം നിർമ്മിക്കാൻ തുടങ്ങുന്നു. അക്കാരണത്താൽ അത് നീണ്ടുപോകും. സമയം എത്രയായാലും അട്ടയ്ക്കൊന്നുമില്ല . സമയത്തിനുള്ളിൽ ചെയ്തു തീർക്കേണ്ട യാതൊന്നും അതിന്റെ മുന്നിലില്ല . സമയം അട്ടയ്ക്ക് ഒരു തുറസ്സായ പ്രദേശമാണ് , സ്വച്ഛന്ദമായ ജീവിതമാണ് . വേഗക്കുറവിനെ സമയത്തിന്റെ ശരീരമാക്കുന്ന അട്ടകൾക്ക് പക്ഷേ ,അതിരുകളില്ല. ഉയരമുള്ള മതിലിന്റെ ഓരത്ത് താഴേക്ക് വീഴുമെന്ന ഭയമില്ലാതെ അട്ട ഇണയുടെ മുകളിലമർന്നിരിക്കുന്നു . ആ മൈഥുനം നീണ്ടുനീണ്ടുപോകാനുള്ളതാണ് , അത് മൈഥുനമല്ല ; ജീവിതമെന്ന മൈഥുനമാണ്. അട്ടയുടെ രതി വൈകാരിക പൂർത്തിയല്ല , ജീവിത സംവേദനമാണ് .
മറ്റൊരിടത്ത് ,തീവ്രമായ ഭൗതിക അസക്തിയുമായി അലയുന്നതിനു പകരം , ഇണയുടെ മുകളിലിരിക്കുന്നതാണ് അതിന്റെ ജീവിതം. ജീവിതം മറ്റെവിടെയുമില്ല ; സ്വന്തം ഇണയുടെ മുകളിൽ – സപ്തസ്വരങ്ങളുടെ നിശ്ശബ്ദ തടാകങ്ങൾ , ഇന്ദ്രിയങ്ങളുടെ അറിയപ്പെടാത്ത ഘനമൗനങ്ങൾ . ഇണയ്ക്ക് മേലെ കിടന്ന് സമയത്തെ അനുഭവമാക്കുന്നത് , ആനന്ദത്തെ വേർതിരിച്ചെടുക്കുന്നത് അട്ടയുടെ സൈബർ സ്പേസാണ് . അനുരാഗം ദീർഘിച്ച വ്യവഹാരമോ കാമം ഒരിടത്തുവച്ച് തീരുന്ന ആവേഗമോ അല്ല ; അത് മൈഥുന ക്രീഡയിൽ നിന്ന് വേർപെട്ട് വീഴുന്ന പാതാളക്കുഴിയാകാം . പക്ഷേ, അതൊന്നും അട്ടയെ ദുഃഖിപ്പിക്കുന്നില്ല
കുയിൽ പാടുന്നത് ആൾക്കൂട്ടത്തിനു വേണ്ടിയല്ല
ലോകത്തിലെ പ്രധാന നോവലിസ്റ്റുകൾ തങ്ങൾക്കാവശ്യമുള്ള ഒരു ക്രാഫ്റ്റ് കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. പഴയ ശൈലിയും മാതൃകയും ഉപേക്ഷിച്ചുകൊണ്ടു മാത്രമേ മികച്ച കൃതികൾ എഴുതാനാവൂ എന്ന തിരിച്ചറിവാണ് ഇത് കാണിക്കുന്നത്.
സിനിമയ്ക്ക് പറ്റിയ കഥകൾ എഴുതിക്കൊണ്ടിരിക്കുകയല്ല നോവലിസ്റ്റിൻ്റെ ജോലി. സിനിമയ്ക്കു വഴങ്ങാത്ത കഥകൾ ആലോചിക്കണം. ബഷീറിൻ്റെ മാന്ത്രികപ്പൂച്ച സിനിമയ്ക്ക് വഴങ്ങില്ലല്ലോ .കോവിലൻ്റ ‘തട്ടകം’ സിനിമയുടെ ഫ്രെയിമിൽ ആലോചിച്ചാലും വിജയിക്കില്ല .കേശവദേവിൻ്റെ 'ഓടയിൽ നിന്ന് 'സിനിമയാക്കാം; പക്ഷേ, കാക്കനാടൻ്റെ 'ഏഴാംമുദ്ര’ പ്രയാസമായിരിക്കും .
ലോക നോവൽസാഹിത്യത്തിലെ വലിയ എഴുത്തുകാരായ ഒർഹാൻ പാമുഖ് , ജോർജ് ഓർവെൽ ,മിലാൻ കുന്ദേര ,ഗാവോ സിങ്ജിയാൻ, ഉമ്പർട്ടോ എക്കോ തുടങ്ങിയവർ പുതിയ നോവൽ എന്ന ആശയം അവതരിപ്പിക്കുകയാണ്. ഓരോ നോവലിസ്റ്റിനും ഓരോ വഴിയാണ്. ഒരാൾ നോവലിൻ്റെ വഴി കണ്ടെത്തുമ്പോഴേ അയാൾ നോവലിസ്റ്റാകുന്നുള്ളു. അങ്ങനെ തന്റേതായ നോവൽ സങ്കല്പത്തെ സാക്ഷാത്ക്കരിച്ച എഴുത്തുകാരനാണ് റഷ്യയിലെ യെവ്ജനി വൊദലാസ്കിൻ .അദ്ദേഹം ഇന്നു റഷ്യയിൽ വായനക്കാർ ഏറെ താല്പര്യപ്പെടുന്ന എഴുത്തുകാരനാണ്.
'ലാറൂസ്’ എന്ന നോവൽ എറെ ചർച്ച ചെയ്യപ്പെട്ടു, സ്വീകരിക്കപ്പെട്ടു. സോളോ വ്യോവ് ആൻഡ് ലാറിയോനോവ് ,ദ് പെറ്റ് മാർക്കറ്റ് ,സിസ്റ്റർ ഓഫ് ഫോർ ,ജസ്റ്റിഫിക്കേഷൻ ഓഫ് ദ് ഐലൻഡ് എന്നീ കൃതികളിലൂടെ വൊദ ലാസ്കിൻ നോവൽ എന്ന സാഹിത്യ രൂപത്തിലേക്ക് തൻ്റേതായ ചില ഫാൻ്റസികൾ കൂട്ടിച്ചേർത്തു. മധ്യകാലഘട്ടത്തിലെ റഷ്യയെ ഫാൻ്റസി യിലൂടെ പുന:സൃഷ്ടിക്കുകയാണ് ലാറൂസ് എന്ന കൃതി. ഒരാൾ തന്നെ ചരിത്രത്തിലെ പല വ്യക്തിത്വങ്ങളായി നമ്മുടെ മുന്നിൽ വരികയാണ്. ആർസെനി എന്ന ആ വൈദ്യൻ പല കാലങ്ങളിൽ ജീവിക്കുന്നതായി അറിയിക്കുന്നു. എന്തുകൊണ്ടാണ് നോവലിസ്റ്റ് ഈ രീതി സ്വീകരിക്കുന്നത്? തൻ്റേതായ ഒരു സൃഷ്ടി നടത്താൻ ഇതാവശ്യമാണെന്ന തത്ത്വമാണ് നോവലിസ്റ്റിനുള്ളത്.
ഒരു വ്യക്തിയായിരിക്കുന്നതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് വൊദലാസ്കിൻ പറയുന്നു. തന്റെ കലയെ ബാധിക്കുന്ന വ്യക്തിബോധചിന്തകളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: 'രണ്ടുതരം മനുഷ്യപ്പെരുമാറ്റമാണുള്ളത്.ആദ്യത്തേത് വ്യക്തിവാദമാണ് .മറ്റൊന്ന് സാമൂഹികതയും. എന്നാൽ സത്യം ഇതിനു രണ്ടിനുമിടയിലാണ്. അതുകൊണ്ടാണ് ഞാൻ കഥ പറയാൻ മധ്യകാലത്തെ തിരഞ്ഞെടുക്കുന്നത്. ഞാനൊരു വ്യക്തിയായിരിക്കുന്നു; സമൂഹത്തിനെതിരല്ല .സത്യമായിട്ടും 'പൊതുവായ’ ഒരു ലക്ഷ്യമില്ലെന്ന് റഷ്യൻ വിപ്ലവം കാണിച്ചുതന്നു. വിപ്ലവം എന്നു പറയുന്നത് ഓടിപ്പോകുന്ന ഒരു ട്രെയിനാണ്. അവിടെ നിങ്ങൾ സ്വന്തം സീറ്റ് ഉറപ്പാക്കാനാണ് ശ്രമിക്കുക. അപ്പോഴാണ് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുന്നത് ,നിങ്ങൾ പ്രതീക്ഷിച്ചതിനു വിപരീതമായി ട്രെയിൻ മറ്റൊരു ദിശയിലേക്കാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്! .ഒരേ സ്വരത്തിൽ ആളുകൾ കൂട്ടമായി നിന്നു പാടുന്നത് അപകടകരമാണ്. സ്റ്റാലിനിസത്തിൽ നാം കണ്ടത് എല്ലാവരും ഒരുമിച്ചു പാടുന്നതാണ്, ഏകാധിപത്യം എന്ന അർത്ഥത്തിൽ. ഇതിലുള്ള അപകടം ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ: നിങ്ങൾ സ്വന്തം ശബ്ദത്തിൽ പാടുക’.
ആൾക്കൂട്ടത്തിൽ പാടുന്നത് വ്യർത്ഥമാണ് ,ആരും കേൾക്കില്ല .എന്നാൽ ഒരു കുയിലിനു സ്വന്തമാവശ്യത്തിനു വേണ്ടി പാടേണ്ടതുണ്ട്; എല്ലാ ഭരണകൂടങ്ങളും എതിർത്താലും .കുയിൽ പാടുന്നത് ഒരു കൂട്ടത്തെ സന്തോഷിപ്പിക്കാനുമല്ല, ദൂരെ എവിടെയോ ഉള്ള ഒരു സംഗീത പ്രേമിക്കു വേണ്ടിയാണ്.
ആനന്ദിൻ്റെ താക്കോൽ
ആനന്ദിന്റെ 'താക്കോൽ’(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 20) എന്ന കഥ പതിവുപോലെ ഉദാസീനതയോടെയാണ് വായിച്ചത്. താക്കോൽ എന്ന പേര് കണ്ടപ്പോൾ തന്നെ ചരിത്രത്തിൻ്റെ ഒരു അറ തുറക്കാനുള്ള താക്കോലാണെന്ന് ഊഹിച്ചിരുന്നു. കഥ വായിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു.
ആനന്ദിൻ്റെ 'ആറാമത്തെ വിരൽ’, ഗംഗയിലെ പാലം, ഗോവർദ്ധൻ തുടങ്ങിയ കഥകളിലെല്ലാം ചർച്ച ചെയ്യുന്നത് ഒരേയൊരു വിഷയമാണ്: ചരിത്രം എന്ന അസംബന്ധം. ചരിത്രത്തിലെ പല ടെക്സ്റ്റുകളും നമ്മൾ കരുതുന്നതുപോലെയല്ല; അതിനു വിപരീത അർത്ഥങ്ങളുണ്ടെന്നാണ് ആനന്ദ് സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നത്.
ഈ കഥയിലെ മുഖ്യകഥാവസ്തു എന്നു പറയുന്നത് 'മൂന്നു വിദ്യാർത്ഥികൾ അവരുടെ ഒരു കൂട്ടുകാരനെ കുറച്ചു ദിവസത്തെ അവധി കിട്ടുമെന്ന ആശയിൽ ഒരു മരത്തിൻ്റെ കൊമ്പിൽ കെട്ടിത്തൂക്കിക്കൊന്നു എന്നതാണ്.ഒരു പത്രക്കട്ടിങ്ങിൽ കണ്ട ഈ വാർത്ത ശരിയോ എന്നറിയാൻ കഥയിലെ മുഖ്യ കഥാപാത്രമായ ട്രെയിൻ യാത്രികൻ ഹൈദരാബാദിനു കുറച്ചകലെയുള്ള റെയിൽവേ സ്റ്റേഷനിലും തുടർന്ന് വിദൂരമായ ബിർകുഡ എന്ന ഗ്രാമത്തിലെ സ്കൂളിലും പോലീസ് സ്റ്റേഷനിലും അന്വേഷണം നടത്തുന്നു. എന്നാൽ ആരും തന്നെ അങ്ങനെ ഒരു സംഭവം നടന്നതായി സമ്മതിക്കുന്നില്ല. ദീതിദമായ ഒരന്തരീക്ഷമാണ് അവിടെയുള്ളത്. പലരുടെയും സംഭാഷണങ്ങളും മുഖഭാവങ്ങളും അത് വിശദീകരിക്കുന്നു. വിഭ്രമിക്കുന്ന ഒരു പുരാതന സ്മാരകസമുച്ചയത്തിലേക്ക് കഥാനായകൻ എത്തിച്ചേരുന്നു. ഒടുവിൽ കഥാനായകൻ ഇങ്ങനെ തന്റെ മനോനില ആവിഷ്കരിക്കുന്നു:
'സത്യമായും ഞാൻ വായിച്ച റിപ്പോർട്ട് വരാനിരിക്കുന്ന ഒരു സംഭവമാണോ ? ഭൂതവും ഭാവിയും വ്യത്യാസമില്ലാത്ത കാലാതീതമായ ഒന്ന് ?ഞാൻ ഏതോ സംയോഗത്തിൻ ഫലമായി ഇറങ്ങിപ്പോന്നത് കാലത്തിൽ മുന്നോട്ടോ പിന്നോട്ടോ നടന്നുകൊണ്ടാണോ? അഥവാ ആ വ്യത്യാസങ്ങളില്ലാത്ത കാലാതീതതയിൽ? ബോണ്ട പൊതിഞ്ഞ ഈ കടലാസിന്റെ തീയതിയുള്ള മുകൾഭാഗം ഇല്ലാതെ പോയത് .’
ഈ സംഭവത്തിലൂടെ ആനന്ദ് തന്റെ കഥയെ, പ്രമുഖ ചെക്ക് ,ജർമ്മൻ എഴുത്തുകാരനായ കാഫ്കയുടെ കഥകളിലും നോവലിലും കാണുന്നതുപോലെ ,ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമാക്കി മാറ്റുന്നു. കാഫ്കയുടെ സ്വാധീനം പ്രകടമാണ്. കാഫ്കയുടെ 'ദ് കാസിൽ’ എന്ന നോവലിൽ ദുർഗത്തിലേക്ക് വഴിയന്വേഷിച്ചിരുന്ന ഒരാളാണുള്ളത്. ദുർഗത്തിന്റെ ചീഫിനെ കാണാൻ അയാൾ പലരെയും സമീപിക്കുന്നു. എന്നാൽ അയാളിലേക്ക് എത്താനാകുന്നില്ല .യുക്തിയും ചിന്തയുമില്ലാതായ ഒരു സ്വപ്നാത്മകലോകമാണ് കാഫ്ക വളരെ 'യാഥാർത്ഥ്യ'ബോധത്തോടെ പരിചയപ്പെടുത്തുന്നത്. ആനന്ദും അതു തന്നെയാണ് ചെയ്യുന്നത്.
ആനന്ദിന്റെ കഥയിലെ ആദ്യഖണ്ഡവും അവസാനഖണ്ഡവും കഥയിൽ നിന്നു ഒഴിവാക്കേണ്ടതായിരുന്നു .ആദ്യഖണ്ഡത്തിൽ മനുഷ്യൻ്റെ ക്രൂരതയെക്കുറിച്ചും ഇമ്യൂണിറ്റിയെക്കുറിച്ചും ദീർഘമായ ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുകയാണ്, ട്രെയിനിൽ. അവസാനഖണ്ഡത്തിൽ ഹവേലിയുടെയും ദർഗയുടെയും മിനാരങ്ങളുടെയും ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുന്നതിൻ്റെ വിവരണമാണുള്ളത്. കഥയിലൂടെ എന്താണോ പറയാനുദ്ദേശിച്ചത്, അത് വായനക്കാരനു കിട്ടിക്കഴിഞ്ഞ ശേഷവും ആനന്ദ് കഥയുമായി മുന്നോട്ടു പോവുകയാണ്. ചരിത്രം ഒരു പ്രഹസനമാണെന്ന അനുഭവത്തിൽ ആനന്ദിൻ്റെ നിലപാടിനെ സാധൂകരിക്കുന്ന ഒരു വിവരണം കൂടി ഇതിലുണ്ട്: 'ഇന്നു നിങ്ങളുടെ മുൻപിൽ സന്ദർശകർ കയറിയിറങ്ങുന്ന കൂറ്റൻ മന്ദിരങ്ങളും ശവകുടീരങ്ങളും ആരാധനാലയങ്ങളും വരെ പഴയകാലത്തെ കൂറ്റൻ കൊള്ളക്കാരുടേതല്ലേ? അവർ തന്നെ മരിക്കും മുൻപ് പണിയിച്ച പലതും ? അവർ രാജാക്കന്മാരും സുൽത്താന്മാരും ബാദ്ഷാമാരും ആയപ്പോൾ ചോരക്കറ പോയി .ഇന്നു നിങ്ങളുടെ മുൻപിൽ പുതിയ രാജാക്കന്മാർ ജനങ്ങളുടെ മുതൽ വീതം പറ്റി പുതിയ കൊള്ളക്കാർക്ക് പതിച്ചുകൊടുക്കുമ്പോൾ അത് പതിവെന്ന മട്ടിൽ നിങ്ങളുടെ ശ്രദ്ധ തന്നെ നേടുന്നില്ല .അന്നും അത് പതിവെന്ന മട്ടിൽ സ്വീകരിക്കപ്പെട്ടു’.
ആനന്ദ് പതിറ്റാണ്ടുകൾക്കിടയിൽ ഒരിക്കൽപോലും കഥാഘടനയിൽ പരിവർത്തനം വരുത്തുകയോ ഭാഷാപരമായ നവീനത സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കേരളീയതയും മലയാളത്തവും ഇപ്പോഴും ആനന്ദിൻ്റെ കൃതികളിൽ നിന്നു അകന്നുനിൽക്കുകയാണ്. എങ്കിലും ആനന്ദിൻ്റെയത്രയും ആത്മാർത്ഥതയോടെ ഒരു കഥയെഴുതാൻ ഇന്നത്തെ ഒരു കഥാകൃത്തിനും കഴിയുന്നില്ല.
ഫുക്കോയുടെ ചിന്ത
ഫ്രഞ്ചു തത്ത്വചിന്തകനും ചരിത്ര ജ്ഞാനിയുമായ മിഷേൽ ഫുക്കോ (1926-1984) പറഞ്ഞത് ഇതാണ്: 'വിദ്യാലയങ്ങൾ സമൂഹത്തിൽ ചെയ്യുന്നത് ജയിലുകളും മാനസികരോഗാശുപത്രികളും ചെയ്യുന്നതിനു സമാനമാണ് - നിർണയിക്കുക ,തരം തിരിക്കുക ,നിയന്ത്രിക്കുക, ആളുകളെ ക്രമീകരിക്കുക .
സാഹിത്യം വേറെ
രാഷ്ട്രീയം വേറെ
ചില എഴുത്തുകാർ സാഹിത്യമെന്നത് രാഷ്ട്രീയമാണെന്നു തെറ്റിദ്ധരിച്ചിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയപ്പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതും സാഹിത്യമെഴുതുന്നതും ഒരുപോലെയാണെന്നു അവർ കരുതുന്നു. പാർട്ടി ചിഹ്നങ്ങളും കൊടിയും മറ്റും വികാരാവേശത്തിൽ പുസ്തകങ്ങളുടെ കവർപേജുകളിൽ വരെ ആലേഖനം ചെയ്യുകയാണ്. നല്ല രാഷ്ട്രീയക്കാർ പോലും ഇതിനോട് യോജിക്കുമെന്നു കരുതുന്നില്ല. എം.എ.ബേബിയോ അല്ലെങ്കിൽ വൈക്കം വിശ്വനോ ,ബേബി ജോണോ ഈ രീതി അംഗീകരിക്കുമെന്നു കരുതുന്നില്ല .അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബി പറഞ്ഞു, ഒരു സർഗാത്മക എഴുത്തുകാരനു രണ്ടുകാര്യങ്ങളെക്കുറിച്ച് മാത്രമേ എഴുതാനുള്ളു: 'ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ’.അതായത് ,അവനവനെക്കുറിച്ചോ സ്വന്തം പാർട്ടിയെക്കുറിച്ചോ എഴുതരുത്.
എൻ.പി. ചന്ദ്രശേഖരൻ 'കുരുവികളുടെയും തേനീച്ചകളുടെയും കവിത’(പച്ചമലയാളം ,സെപ്റ്റംബർ) എന്ന രചനയിൽ കുറിക്കുന്നു:
'കവിതയിൽ നിന്നു
വെട്ടിക്കളയാനാവാത്ത
വാക്കുകളുണ്ട് .
അവ നൊന്തുകൊണ്ടു
വെട്ടിക്കളയുക തന്നെ വേണം. അല്ലെങ്കിൽ കവിയും കവിതയും
ഒന്നാകും.
കവിയെ തേടി കത്താളുകൾ
തീവെട്ടികളുമായെത്തും’.
കവി എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. കട്ടപിടിച്ച കാല്പനികതയാണിത്. എന്തിനാണ് ഇത്ര അതിഭാവുകത്വം? കവിയുടെ നിർദ്ദേശം പാലിച്ചാൽ ഇതിലെ വരികൾ തന്നെ വെട്ടിക്കളയണം. പിന്നെ എവിടെയാണ് കവിത? വെട്ടിക്കളയാനാവാത്തത് വെട്ടിക്കളഞ്ഞാൽ പിന്നെ വായിക്കാൻ ഒന്നും കാണില്ലല്ലോ. ഇനി അപ്രിയമായ വാക്കുകളുടെ കാര്യമാണു ഉദ്ദേശിക്കുന്നതെങ്കിൽ, അത് ധ്വനിപ്പിക്കുകയെങ്കിലും വേണം. അപ്രിയവാക്കുകൾ കവിതയിൽ കടന്നുകൂടിയാൽ കവിയും കവിതയും ഒന്നാകുമെന്ന്!. അതിൻ്റെയർത്ഥം തൻ്റെ കവിതയിലെ വാക്കുകൾക്ക് താനുമായി ഒരു ബന്ധവുമില്ലെന്ന് !.
ആയുധത്തിനു കണ്ണില്ല
മനു എം.ജി 'സമരം’(പ്രസാധകൻ , ഒക്ടോബർ) എന്ന കവിതയിൽ 'സമരം ആയുധമാണ് ,ആയുധം ഉപകരണവും’ എന്നെഴുതിയിരിക്കുന്നു.
ഇതിലും നിറയെ പിശകുകളാണ്. സമരം ആയുധമല്ല; അത് ഒരു പ്രതികരണവും പ്രതിഷേധമറിയിക്കലുമാണ്. ആയുധം എതിരിടാനുള്ള വസ്തുവാണ് .ആയുധത്തിനു കണ്ണില്ല; സമരത്തിനു കണ്ണുണ്ട്.
ആയുധം ഉപകരണമല്ല .ഉപകരണം എന്നു പറയുന്നത് യുദ്ധത്തിനുള്ള വസ്തുവല്ല .അമ്പ് ഒരുപകരണമല്ല. സ്കെയിൽ ഒരുപകരണമാണ്. സമരം ചെയ്യുന്നവരൊക്കെ പരാജയപ്പെടുമെന്നാണ് കവി തുടർന്നു പറയുന്നത് .
'വെട്ടുന്നവനു മാത്രമേ തോന്നലുണ്ടാകൂ .
ജയിച്ചാലും അവർ തോറ്റുപോകും. ബാക്കിയായ പാണ്ഡവർ സാക്ഷി.
സാരാനാഥിലെ സ്തംഭം സാക്ഷി’
ഇത് പിന്തിരിപ്പൻ നിലപാടാണെന്ന് അറിയിക്കട്ടെ. പാണ്ഡവർ എവിടെയാണ് തോറ്റത്?. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് മുപ്പത്തിയാറ് വർഷം ഭരിച്ചില്ലേ?. എതിർപ്പ് വ്യർത്ഥമാണെന്നറിഞ്ഞ് അനീതിയെ വച്ചു വാഴിക്കണമെന്നാണ് കവിയുടെ ചിന്ത.ഇത് ജീർണതയാണ്.
വാക്കിന് കത്തിയേക്കാൾ മൂർച്ച
തൂലികയ്ക്ക് വാളിനേക്കാൾ ശക്തി യുണ്ടെന്ന് (ദ് പെൻ ഈസ് മൈറ്റിയർ ദാൻ ദ് സ്വോർഡ്) പറഞ്ഞത് ഇംഗ്ലീഷ് നാടകകൃത്ത് എഡ്വേർഡ് ബുൾവർ ലിറ്റൺ ആണ്. വാക്ക് മുറിവേൽപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വാക്ക് നിസ്സഹായമാണ്. നജീബ് കാഞ്ഞിരോട് എഴുതിയ 'വാക്ക് ’ (കലാപൂർണ, സെപ്റ്റംബർ)എന്ന കവിത ഇക്കാര്യം ഭംഗിയായി ഓർമിപ്പിക്കുന്നു.
'എയ്തു വിട്ടവർ മറന്നാലും
വാക്കമ്പേറ്റവർ
അതിൽ കിടന്ന് പിടയും.
ഭ്രാന്ത് പിടിക്കും’.
എന്നാൽ വാക്കുകൊണ്ടുള്ള ഉപയോഗത്തിൽ നിന്നു പിന്മാറാൻ വാക്കുകൾക്കാവില്ല .വാക്കുകൾ പ്രപഞ്ചത്തെയാണ് സേവിക്കുന്നത്
കലയുടെ ഒളിത്താവളം
ഇന്നത്തെ കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുന്നു.
ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിനു യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ ചരിത്രത്തിലെ കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്. യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ ,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമികമായ വിദ്യയാണിത്.
ഓർക്കുമ്പോൾ രസം
ജീവിതത്തിൽ സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ ടെക്സ്റ്റ് ,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത് കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ സങ്കല്പിക്കുന്നു.
കാളിദാസൻ്റെ ‘രഘുവംശ'ത്തിൽ രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല. ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള ഹൃദ്യമായ കാഴ്ചകൾ മാത്രം .
ഈ ലോകത്തിലെ ഏതൊരു രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും വാങ്ങും. അതിനു കലാമൂല്യമുണ്ട്. അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ് എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും നാശവും വിവരിക്കാനാണല്ലോ 'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്. ശൈലിയിലൂടെ ,പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു.
വിമർശനത്തിൻ്റെ പ്രസക്തി
'അക്ഷരജാലകം’ പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം എഴുത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ ,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല. നിലവിലുള്ളതിനോട് പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ് പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത് ആപത്തിൻ്റെ സൂചനകളാണ്.
രചനാരംഗത്ത് വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന് സുഖിപ്പിക്കലിൻ്റെയും തിരുമ്മലിൻ്റെയും ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത് എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .
ആനന്ദബോസും മലയാളസാഹിത്യവും
എഴുത്തുകാരനും ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത് ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അതിനൊന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴയുടെ 'രമണൻ’ മലയാളത്തിൽ ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.
ഇന്ത്യ ഒരു യാത്ര
ദേശമംഗലം രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ് ’(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ, നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്. ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ വരികൾ:
'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ
ആശാനും അക്കിത്തവും
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ
ഉരുൾപൊട്ടലാണ്
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ
തിരക്കിയപ്പോൾ
കവിതയും എത്തിയിട്ടില്ല’.
ഇന്ത്യ ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി പരിചയപ്പെടുത്തുന്നത്.
നാരായണൻ്റെ വാദം തെറ്റ്
സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്: 'സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം.“ തുടർന്ന് നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?’. പകരം വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.
എന്നാൽ സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. വോൾട്ടയുടെ ആശയമാണത്. ജനാധിപത്യത്തിലെ ഏറ്റവും ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ പ്രയാസമാണെന്നറിയാം . എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്. സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ പോവുകയാണെന്നു കള്ളത്തരം പറയണ്ട.
ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?
ക്രിസ്ത്യൻ ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്. ഹിഗ്വിറ്റ എന്നത് ഒരു ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ് മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ് ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്. മാധവനോട് ചോദിക്കേണ്ടി വരുമല്ലോ.
മറഡോണ എന്ന പേരിൽ ഒരാൾ കഥ എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത് ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.
മാധവിക്കുട്ടിയുടെ തുറന്നുപറയൽ
എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക, അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക. പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു. പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക് ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന എഴുത്തുകാരെയോ ?
മാധവിക്കുട്ടി എന്തെഴുതിയാലും അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം എത്ര ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ നോക്കുകയാണ്.
'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി ജീവിക്കണം’ എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി
മഹാജ്ഞാനിയായ ബ്രിട്ടീഷ് തത്ത്വചിന്തകൻ ബർട്രാൻഡ് റസ്സൽ ‘ഹിബ്ബർട്ട് ജേർണലി'ൽ മതസാരത്തെക്കുറിച്ചെഴുതിയ ലേഖനത്തെ പ്രശംസിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തിനു അയച്ച ഒരു കത്തിൽ (1912 ,ഒക്ടോ. 13 ) ഇങ്ങനെ വായിക്കാം: താങ്കളുടെ ലേഖനം വളരെ താല്പര്യത്തോടെയാണ് ഞാൻ വായിച്ചത്. ഉപനിഷത്തിലെ ഒരു വാക്യത്തെക്കുറിച്ചാണ് ഞാനോർമ്മിച്ചത്. നമ്മെ കുഴപ്പിക്കുന്ന വാക്കുകളും, മനസ്സ് എന്നപോലെ, അവനിൽ നിന്നാണ് വരുന്നത്. ബ്രഹ്മത്തിൻ്റെ (അനന്തതയുടെ) ആനന്ദം അറിയുന്നവൻ എല്ലാ ഭയങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അറിവിലൂടെ നിങ്ങൾക്കവനെ മനസിലാക്കാനാകില്ല. അനന്തതയെ നിങ്ങൾ ജീവിക്കുമ്പോൾ ,നശ്വരമായ ജീവിതത്തിൻ്റെ പരിധിക്കുള്ളിലാകാതിരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ,മഹത്തായ ആനന്ദം എന്നു പറയുന്നത് നമ്മുടെ സ്വാർത്ഥജീവിതത്തിൻ്റെ എല്ലാ സന്തോഷങ്ങൾക്കും വേദനകൾക്കും മുകളിലാണെന്ന്; അങ്ങനെ നിങ്ങൾ എല്ലാ ഭയങ്ങളിൽ നിന്നും സ്വാതന്ത്രനാകുന്നു’.
ടാഗോർ പറയുന്നത് ,ഈ ആനന്ദമാണ് ബ്രഹ്മബോധത്തിന്റെ ശരിയായ അറിവെന്നാണ്. ഒരധികാര കേന്ദ്രം നമ്മളിൽ അടിച്ചേൽപ്പിക്കുന്ന വിശ്വാസമല്ല അത്. എന്നാൽ അനന്തതയുടെ ആത്യന്തികമായ സക്ഷാത്കാരമാണത്. ഇടുങ്ങിയ സ്വാർത്ഥ മനസ്സിൻ്റെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രമായാലേ അത് അനുഭവിക്കാനാകൂ .അങ്ങനെ മാത്രമേ നമ്മുടെ മനസ്സിനെയും സ്നേഹത്തെയും സ്വതന്ത്രമാക്കാനാവൂ .കൃഷ്ണദത്തയും ആൻഡ്രൂ റോബിൻസണും എഡിറ്റ് ചെയ്ത 'രവീന്ദ്രനാഥ് ടാഗോർ -ആൻ ആന്തോളജി’ എന്ന മനോഹരമായ പുസ്തകത്തിലാണ് ഈ കത്ത് വായിച്ചത്.
ഈ ആത്മീയതയാണ് ടാഗോർ തൻ്റെ സാഹിത്യത്തിലുടനീളം ആവിഷ്കരിച്ചത്. ഒരു അനുഭൂതിയെന്ന നിലയിൽ മാത്രമല്ല ,ജീവിതത്തെ ആകെ സ്വാധീനിക്കുന്ന വലിയ ജ്ഞാനമെന്ന നിലയിലും ഇത് ടാഗോറിൽ സദാ സ്പന്ദിച്ചു നിന്നു. ഇതാണ് നമുക്ക് നഷ്ടപ്പെട്ടത്;നമ്മുടെ സാഹിത്യത്തിനും .ആത്മാവിനു അന്യമായി ഒന്നുമില്ലെന്ന വലിയ വീക്ഷണത്തിലേക്ക് എത്താൻ കഴിയാത്തതുകൊണ്ടാണ് അനാവശ്യമായ അയിത്തവും വെറുപ്പും തലപൊക്കുന്നത്.
മരണമല്ല വലുത്
മരണമാണോ ജീവിതമാണോ വലുത്? മരണത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാർ ഗാഢമായി നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് തത്ത്വജ്ഞാനി ഴാങ് പോൾ സാർത്ര് എഴുതി:
'മരണം ഒരു തുടർച്ചയാണ് ,ആ തുടർച്ചയിൽ ഞാൻ ഇല്ലെങ്കിൽ പോലും’.ജീവിതത്തേക്കാൾ മഹത്തരമായി മരണത്തെ പ്രഖ്യാപിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും പത്രങ്ങളും മറ്റും. അവർ ജീവിതത്തിനു യാതൊരു അർത്ഥവും കാണുന്നില്ല. എത്ര തവണ അവിൽപ്പൊതിയുമായി വീട്ടുപടിക്കൽ ചെന്നാലും അവർ പ്രസാദിക്കുകയില്ല; കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ ,ഇവർക്ക് ശ്രീകൃഷ്ണനാകാൻ സാധ്യമല്ലല്ലോ .
ഇന്നത്തെ പ്രമുഖ പത്രങ്ങളുമായി ഈ നാട്ടിലെ സാഹിത്യകാരന്മാർക്ക്, ചിത്രകാരന്മാർക്ക് യാതൊരു ആത്മബന്ധവും തോന്നുകയില്ല .തൊണ്ണൂറ് കഴിഞ്ഞ ഏതാനും പേർക്ക് മറിച്ചായിരിക്കും പറയാനുണ്ടാവുക. കാരണം, എഴുത്തുകാരനെയും കലാകാരനെയും തമസ്കരിച്ച ശേഷം ,പത്തുമണിക്കൂർ പോലും ആയുസ്സില്ലാത്ത രാഷ്ട്രീയ പ്രതികരണങ്ങളും മറ്റു വിനോദ വിവരണങ്ങളുമാണ് അവർ നിരത്തുന്നത് .എഴുത്തുകാരനും കലാകാരനും ഈ നാട്ടിലെ പ്രജയാണെന്നു പോലും അവർ അംഗീകരിക്കുകയില്ല. മരണത്തെ ജീവിതത്തെക്കാൾ വലുതായി കാണുന്നത് ഇന്നത്തെ സംസ്കാരമാണെങ്കിൽ അത് ജീർണതയാണ്. ജീവിതത്തിലെപ്പോഴും അവർ കലാകാരന്മാരെ ചവിട്ടിത്തേക്കു കയാണ് ചെയ്യുന്നത്. എന്നാൽ കലാകാരൻ മരിക്കുമ്പോൾ ശവത്തിനു പിടിവലിയാണ്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളും വ്യക്തികളും വച്ചുപൂജ നടത്തും. സതീഷ് ബാബു പയ്യന്നൂന്റെ കാര്യത്തിൽ ഒരാഴ്ച അത് തുടർന്നു. എന്ത് കാപട്യമാണിത്!. മരിച്ചയാളെ അനുസ്മരിക്കുകയോ അവൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയോ അല്ല ഇതിൻ്റെ പിന്നിലുള്ള ലക്ഷ്യങ്ങൾ. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന അഹന്തയുടെ അട്ടഹാസമാണത്. മരണത്തിലൂടെ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നല്ലേ അവർ പറയുന്നത്? ഇക്കൂട്ടർ കലാകാരൻ്റെ ജീവിതത്തെ എപ്പോഴും പുലഭ്യം പറഞ്ഞുകൊണ്ടിരിക്കും; നിന്ദിക്കുകയും നോവിക്കുകയും ചെയ്തു അപമാനിക്കും. മരണത്തെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഒരാഘോഷമാണ് അവർ സംഘടിപ്പിക്കുന്നത്. ശവങ്ങൾക്ക് ഒന്നിനെയും പ്രതിരോധിക്കാനാവില്ലല്ലോ. സതീഷ് ബാബു പയ്യന്നൂരിനെ അവഗണിച്ചവരെല്ലാം, അദ്ദേഹം മരിച്ചതോടെ ശവത്തിനു വേണ്ടി ചാടി വീഴുകയായിരുന്നു. ചർച്ചകളും അനുശോചനങ്ങളും അണപൊട്ടിയൊഴുകി. ഫലത്തിൽ , തങ്ങളുടെ ശൂന്യമായ അഹന്ത പൊട്ടിത്തകർന്നതിലുള്ള ജാള്യത മറച്ചു വച്ച് വെറുതെ ബഹളം വയ്ക്കുകയാണ്.
ജീവിതം മരണത്തിൽ അവസാനിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന ചിന്താശൂന്യന്മാരാണ് മരണത്തെ ഇങ്ങനെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടമാണത് ;എഴുത്തുകാരനു മരണമില്ല. എഴുത്തുകാരൻ തൻ്റെ മരണത്തെക്കുറിച്ച് ആലോചിക്കുന്നത് തന്നെ തെറ്റാണ്. ജീവിതത്തെ എങ്ങനെയെങ്കിലും അവസാനിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് എഴുത്തുകാരന്റെ മരണത്തെ അപഹാസ്യമാക്കിത്തീർക്കുന്നത്. അവർ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം മൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. എഴുത്തുകാരന് ജീവിതം അവന്റെ കൃതികളാണ്. സി.വി.ശ്രീരാമൻ എത്ര കാലം ഈ ഭൂമുഖത്തു നിന്ന് മാറി നിന്നാലും അദ്ദേഹം തൻ്റെ കഥകളിലൂടെ സംസാരിക്കുകയാണ്.
ആ കഥകൾ ജീവിതമാണ്. അത് മരണത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സാഹിത്യത്തിന്റെ ഈ സമരത്തെ കാണാൻ തയ്യാറല്ല.
ഇന്നത്തെ പത്രവായനക്കാർ ഒരിക്കലും യശ:ശരീരരായ സി.വി.ശ്രീരാമനെയോ വി.പി.ശിവകുമാറിനെയോ അറിയില്ല. ഈ എഴുത്തുകാർക്ക് പത്രങ്ങളുമായി എന്തു ബന്ധം? പത്രങ്ങളുടെ വായനക്കാർ രാഷ്ടീയ നേതാക്കളെയാണ് അറിയുന്നത്. വായനക്കാരുടെ ആയുഷ്കാലം ഈ അറിവിൽ തന്നെ അവർക്ക് തുടരാനും മാധ്യമങ്ങൾ ഒത്താശ ചെയ്തു കൊടുക്കും.
വഴിപാട് സെമിനാറുകൾ
കേരള സാഹിത്യഅക്കാദമി 'ചണ്ഡാലഭിക്ഷുകി -ദുരവസ്ഥ’ ശതാബ്ദി സെമിനാർ സംഘടിപ്പിച്ചു. ഒരു വഴിപാടെന്ന പോലെയാണ് ഈ ശതാബ്ദി സംഘടിപ്പിച്ചതെങ്കിൽ കൊള്ളാം. അതിനപ്പുറം ഈ സെമിനാറിനു ഒരു പ്രസക്തിയും കിട്ടുകയില്ല. ഈ സെമിനാറിനെക്കുറിച്ച് 'സാഹിത്യ ചക്രവാള’(ഡിസംബർ) ത്തിൽ ഇങ്ങനെ വായിക്കാം: 'മൈത്രി എന്ന ആശയമാണ് കുമാരനാശാൻ്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന ഘടകമെന്ന് അദ്ദേഹം (സുനിൽ പി. ഇളയിടം)നിരീക്ഷിച്ചു. സാമൂഹ്യ ജീവിതത്തിൻ്റെ ആധാരശാല യാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാന മൂല്യത്തെ രാഷ്ട്രീയ മൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യ ജീവിതത്തിൽ പ്രകടമാണെന്നും സുനിൽ പി. ഇളയിടം നിരീക്ഷിച്ചു’.
ഇത്രയേയുള്ളൂ ഈ സെമിനാർ .കോളജ് അധ്യാപകരും ഒരേ രാഷ്ട്രീയ അനുയായികളും മാത്രം പങ്കെടുത്ത ഈ സെമിനാർ ആശാൻ കണ്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനെ. ചണ്ഡാലരുടെ വെള്ളത്തിനുപോലും ജാതി നിലനിന്ന ഒരു ഇടമാണ് കേരളമെന്നാണ് ആശാൻ പറയുന്നത്. എന്നാൽ ഇപ്പോൾ അക്കാദമി ചെയ്യുന്നതെന്താണ് ?തങ്ങളുടെ രാഷ്ട്രീയ അടിമത്തം പേറാത്തവരെ, തങ്ങളുടെ രാഷ്ട്രീയം എന്ന 'അരാഷ്ട്രീയ’ ചിന്തകളിൽ അഭിരമിക്കാത്തവരെ പുറത്തു നിറുത്തുന്നതാണ് അക്കാദമിയുടെ രീതി. ഇവിടെ എവിടെയാണ് സാർ മൈത്രി?. ഇഷ്ടമില്ലാത്തവരെയെല്ലാം പുറന്തള്ളുന്ന സ്വഭാവത്തെ ആരും മൈത്രിയെന്നു വിളിക്കില്ല. അത് ഫൂഡൽ മനോഭാവമാണ്. ഒരു പ്രത്യേക രാഷ്ട്രീയനിറത്തിൽ അഭയം തേടിയ ശേഷം സ്വന്തം വിമതവും ഏകപക്ഷീയവുമായ അരാഷ്ട്രീയ ബോധത്തിന്റെ പുറംതോടിനുള്ളിൽ കഴിയുന്നവരുടെ 'രാഷ്ട്രീയ'മല്ല, എന്തായാലും ആശാൻ അവതരിപ്പിച്ചത്. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ കെ.സി. നാരായണൻ പ്രഭാഷണം നടത്തിയെന്ന്! ബഹുസ്വരത ഒട്ടുമില്ലാത്തയാളാണ് നാരായണൻ.
ശ്രീജിത്ത് പെരുന്തച്ചന്റെ 'എഴുത്തുമേശകൾ’ എന്ന കൃതിയെക്കുറിച്ച് എൻ.എം.നൂലേലി മുക്തകണ്ഠം പ്രശംസിച്ച് എഴുതിയത് (സാഹിത്യചക്രവാളം)വായിച്ചു. ഇതൊക്കെ റിവ്യു ചെയ്യേണ്ട കാര്യമുണ്ടോ ?'എഴുത്തുമേശകൾ’ തരക്കേടില്ലാത്ത ഒരു പൈങ്കിളി കൃതിയാണ്. ശ്രീജിത്തിന് എഴുത്തുകാരുടെ വീടിനു ചുറ്റും നടക്കാനേ കഴിയൂ; ഉള്ളിൽ കയറാൻ 'അന്യവാദ'മില്ല. അദ്ദേഹം മുണ്ടശ്ശേരിയെക്കുറിച്ച് എഴുതിയത് ലേഖകൻ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :'ഏതു നേരവും ഒരു രണ്ടാംമുണ്ട് അദ്ദേഹത്തിൻ്റെ തോളത്തു കാണാം .മന്ത്രിയായിരിക്കുമ്പോൾ മുണ്ടശ്ശേരി സാഹിത്യം രണ്ടാംമുണ്ടാക്കി തോളത്തിട്ടു .എഴുത്തുകാരനായിരിക്കുമ്പോൾ രാഷ്ട്രീയം രണ്ടാംമുണ്ടാക്കി തോളത്തിട്ടു .രണ്ടാംമുണ്ട് തോളത്തിട്ടു കൊണ്ട് അദ്ദേഹം എല്ലായിടത്തും ഒന്നാമതെത്തി. അങ്ങനെയാണല്ലോ കേരളത്തിലെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രിയും കൊച്ചിൻ സർവകലാശാലയിലെ ഒന്നാമത്തെ വൈസ് ചാൻസലറുമായത്’.എങ്ങനെയുണ്ട് ശ്രീജിത്തിൻ്റെ കണ്ടുപിടിത്തം ? മുണ്ടശ്ശേരി എഴുതിയ ഒരു കൃതിയും വായിക്കാതെ അദ്ദേഹത്തിൻ്റെ രണ്ടാംമുണ്ട് തപ്പി നടന്ന ശ്രീജിത്തിന്റെ കഥയില്ലായ്മകളാണ് ഇതെല്ലാം.
രാഷ്ട്രീയ പ്രചാരണം
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിനു എഴുപത് വയസ്സ് പൂർത്തിയായതിൻ്റെ വിവരണം വാട്സപ്പിൽ വായിച്ചു. നാടകത്തിലെ ഒരു ഗാനരംഗത്തിന്റെ പുനരാവിഷ്കാരവും കണ്ടു. ഈ നാടകത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാടകകൃത്താണ് തോപ്പിൽ ഭാസി; അതുപോലെ കാഥികൻ സാംബശിവനും മറ്റും .
അവർ കണ്ട രാഷ്ട്രീയ സ്വപ്നങ്ങൾ പവിത്രമായിരുന്നു. അവർ മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കണ്ടു. എന്നാൽ പിൽക്കാലത്ത് ലോകത്തിൻ്റെ മാറ്റം മറ്റൊരു വഴിക്കായിരുന്നു. ആഗോളവൽക്കരണവും നഗരവത്ക്കരണവും സൈനികസാങ്കേതികതയും മുന്നേറിയപ്പോൾ പ്രത്യയശാസ്ത്രങ്ങൾക്ക് പിന്മാറേണ്ടി വന്നു .തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ രാഷ്ട്രീയ പ്രചാരണത്തിനാണ് പ്രാധാന്യം. ഒരു കലാസൃഷ്ടി രാഷ്ട്രീയപ്രചാരണത്തിനു തയ്യാറെടുക്കുന്നത് ഇന്നത്തെ നിലയിൽ അത്ര പ്രതീക്ഷാവഹമല്ല. തോപ്പിൽ ഭാസിയുടെ പ്രതിഭയ്ക്ക് അതിൻ്റെ യഥാർത്ഥ വഴിയിൽ മുന്നേറാനായില്ല എന്നാണ് ഇത് കാണിക്കുന്നത്. മഹാനായ കഥാപ്രസംഗകൻ വി.സാംബശിവൻ 'ഇരുപതാം നൂറ്റാണ്ട് ’ എന്ന കഥ പറയുമ്പോൾ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളെ അദ്ദേഹം സ്തുതിക്കുന്നുണ്ട്. അവിടങ്ങളിലെ സമത്വത്തെയാണ് സാബശിവൻ പ്രശംസിക്കുന്നത്. എന്നാൽ ആ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ഇന്നെവിടെയാണ്? ആ സമത്വം എവിടെ? ഏത് രാഷ്ട്രങ്ങളെയാണ്, അദ്ദേഹം മനസ്സിൽ കണ്ടത്?.
ഒരു പ്രതിമയിൽ എന്തിരിക്കുന്നു?
കേരളത്തിൽ എഴുത്തുകാരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ്റെ പ്രതിമ തലസ്ഥാനത്ത് തന്നെയുണ്ട്. വേറെയും പ്രതിമകളുണ്ട്. പുസ്തകം വായിക്കാത്തവർക്കുള്ള ആഹ്വാനമാണത്, ഈ പ്രതിമയെ കണ്ടെങ്കിലും വായനയിലേക്കു തിരിച്ചുപോകൂ എന്ന് .ഏതാനും ആഴ്ചകൾക്കു മുമ്പാണ്, ടി.പത്മനാഭൻ്റെ ഒരു പ്രതിമ മാഹി കലാഗ്രാമത്തിൽ സ്ഥാപിച്ച വാർത്ത വായിച്ചത്. ചെറിയൊരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല .ഈ കോളത്തിൻ്റെ പ്രത്യേകത സത്യസന്ധതയാണെന്ന് ശത്രുക്കൾ പോലും സമ്മതിക്കും. അതുകൊണ്ട് പറയുകയാണ്. ടി.പത്മനാഭൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ശശി തരൂരാണ്. എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തതാണ് ഞെട്ടിച്ചത്.പത്മനാഭൻ അതിൽ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നല്കിയത്. സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനു കഥാകൃത്ത് തന്നെ മുൻകൈയെടുക്കുന്നെന്ന സൂചന അത് പകരുന്നുണ്ട്,അങ്ങനെ അല്ലെങ്കിൽ പോലും .തൻ്റെ നോവലിനു പതിനഞ്ചാമത്തെ അവാർഡ് ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞ് ഫേസ്ബുക്കിൽ ഒരു കഥാകൃത്ത് പോസ്റ്റ് ചെയ്തത് കണ്ടു. എന്തിനാണ് ഞെട്ടുന്നത് ?തനിക്ക് ഇത്രയും അവാർഡുകൾ കിട്ടിയിട്ടുണ്ട് കേട്ടോ എന്നു പറഞ്ഞ് ഒരെഴുത്തുകാരൻ സ്വയം മുന്നോട്ടുവരുന്നത് ഇന്നാർക്കും ഒരു പ്രശ്നവുമല്ല .അതെല്ലാം ശീലമായിരിക്കുന്നു. ഒരവാർഡിൽ എന്തിരിക്കുന്നു എന്ന് പറയുന്നതാണ് ഉന്നതം. ഇതുപോലുള്ള പ്രശംസകളിൽ നല്ല എഴുത്തുകാർ അഭിരമിക്കില്ല, അവർക്ക് ലഹരിപിടിക്കാൻ ആശയങ്ങളാണ് വേണ്ടത്.
ടി.പത്മനാഭൻ്റെ പ്രതിമ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തത് മറ്റു പല എഴുത്തുകാർക്കും 'പ്രചോദന'മാകും . ഇനി തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് പ്രസംഗിക്കാൻ പോകുന്ന എഴുത്തുകാരൻ പറയാനിട യുള്ള വാചകം ഇതായിരിക്കും: എൻ്റെയൊപ്പം എൻ്റെ പ്രതിമയും കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾ ഇവിടെ സുരക്ഷിതമായി സ്ഥാപിക്കണം. പ്രസ്റ്റീജ് ഇഷ്യുവാണ്! .
നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈകാരികമായ സ്തംഭനാവസ്ഥയാണ്, ഇതിനെപ്പറ്റി ആരും പ്രതികരിക്കാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. കാറിൽ ചാരി നിന്ന ബാലനെ കാർ ഉടമ ആഞ്ഞു ചവിട്ടിയപ്പോൾ പലരും പ്രതികരിച്ചു. കാരണം ,ആ ചവിട്ടു വന്നു കൊണ്ടത് തൻ്റെ നെഞ്ചത്താണെന്ന് അത് കണ്ട ഓരോ വ്യക്തിക്കും തോന്നിയിരിക്കണം.
ഇന്ത്യയുടെ സംസ്കാരത്തെയും അറിവിനെയും രാഷ്ട്രീയത്തെയും പിഴിഞ്ഞ് സത്തെടുത്ത ഒരു പ്രഭാഷകനുണ്ടായിരുന്നു, സമീപകാല ഇന്ത്യയിൽ .മലയാളിയും ബഹുഭാഷാ പണ്ഡിതനും ദാർശനികനും ഗ്രന്ഥകാരനും ശ്രീരാമകൃഷ്ണ മഠത്തിൻ്റെ പതിമൂന്നാമത് ആഗോള അദ്ധ്യക്ഷനുമായിരുന്ന സ്വാമി രംഗനാഥാനന്ദ(1908-2005)യാണത്.
സ്വാമിയുടെ പ്രഭാഷണം കേൾക്കണം. ഓരോ പ്രഭാഷണവും നമ്മെ അഗാധമായ രമ്യതയിലേക്കും ബുദ്ധിപരമായ പ്രഭാവങ്ങളിലേക്കും ഭാരതീയമായ ജ്ഞാനമുകളങ്ങളിലേക്കും സംസ്കൃതമായ പൂർവകാലങ്ങളിലേക്കും കൊണ്ടു പോകുന്നതാണ്. ഭാരതത്തിൻ്റെ അസംഖ്യം ജ്ഞാനസ്രോതസ്സുകളിൽ നിന്നു, വൈവിധ്യമാർന്ന ജ്ഞാനസാഹിത്യങ്ങളിൽ നിന്നു ഏറ്റവും അഗാധവും സംയുക്തവും സാരഗ്രാഫിയുമായ ഒരാശയം എങ്ങനെ ഇന്ത്യയിലുടനീളം പ്രചരിപ്പിച്ചു എന്നു സ്വാമി അമെരിക്കയിൽ ചെയ്ത ഒരു പ്രസംഗത്തിൽ വിശദീകരിച്ചത് ഓർക്കുകയാണ് .
ലോകത്തിലെ പേരുകേട്ട ഗ്രീക്ക്, റോമൻ സംസ്കാരങ്ങളുടെയെല്ലാം വളർച്ചയും തളർച്ചയും പരിശോധിച്ചുകൊണ്ടാണ് വിവേകാനന്ദൻ്റെ ഹ്യൂമനിസം അഥവാ മാനുഷികത്വം എങ്ങനെയാണ് ഒരുപടി മുകളില് നിൽക്കുന്നതെന്ന് സ്വാമി വിവരിച്ചത് .വിവേകാനന്ദൻ മദ്രാസിൽ ചെയ്ത ഒരു പ്രസംഗത്തെക്കുറിച്ച് അതിൽ സൂചിപ്പിക്കുന്നുണ്ട്. വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞു, ഇനി അമ്പതു വർഷത്തേക്ക് ദൈവങ്ങളെയെല്ലാം മറക്കുക. പകരം, ഇന്ത്യയിലെ പാവപ്പെട്ടവരെ, ജീവിത പരാധീനതയിൽപ്പെട്ട് നാലുപാടും ചിതറിയ സാധാരണക്കാരെ സേവിക്കുക. അവരിലാണ് ക്ഷേത്രമുള്ളത്. ആ ക്ഷേത്രത്തിലാണ് ഈശ്വരനുള്ളത്. അതുകൊണ്ട് അവരെ സേവിക്കുക. അതാണ് ശരിയായ ഈശ്വര പൂജ. പാവപ്പെട്ടവരിലൂടെ ദൈവത്തെ കാണുന്നത് ഇന്ത്യയുടെ ന്യൂക്ളിയസാണ്. പാവപ്പെട്ടവരെ കാണാതെ ദേവാലയത്തിൽ പോകുന്നത് അർത്ഥശൂന്യമാണ്.
സ്വാമിയുടെ ഈ പ്രസംഗത്തിന് ആധാരമായ വസ്തുത ഭാഗവതത്തിൽ കപില തൻ്റെ മാതാവായ ദേവഭൂതിയോട് പറയുന്ന ഒരു തത്ത്വമാണ്. അത് രംഗനാഥാനന്ദസ്വാമി സംസ്കൃതത്തിൽ തന്നെ ഉദ്ധരിക്കുന്നുണ്ട്.
‘അഥമാം സർവ്വേശ ഭൂതേശോ
ഭൂതാത്മാനം കൃതാലയം
അർഹയേത് ദാനമാനാഭ്യ
മൈത്രിയാ അഭിന്നേന ചക്ഷുഷ’
സർവ്വ ഭൂതങ്ങളിലുമുള്ള തന്നെ ആരാധിക്കാനാണ് ഭഗവാൻ പറയുന്നത്. എല്ലാ ജീവികളിലും ക്ഷേത്രമുണ്ട് .അതിലാണ് ഭഗവാൻ വസിക്കുന്നത്. എങ്ങനെ ആരാധിക്കും? ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ നിറവേറ്റണം .വേദനിക്കുന്നവനെ ശുശ്രൂഷിക്കണം. വിദ്യാഭ്യാസമില്ലാത്തവനു അത് കൊടുക്കണം. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കണം. മുറിവേറ്റവരെ ചികിത്സിക്കുക. ഇതാണ് സേവനം. ആരാധന എന്നാൽ ഈ സേവനമാണ്. എന്നാൽ വെറുതെ സേവനം ചെയ്താൽ പോര. 'ദാനമാനാഭ്യ മൈത്രിയാ’ എന്നാണ് ഉപദേശം . പക്ഷേ ,അത് ദാനം വാങ്ങുന്നവനെ ബഹുമാനിച്ചുകൊണ്ട് വേണം. താൻ വലിയവനായതുകൊണ്ട് കുറെ ചില്ലറ എറിഞ്ഞുകൊടുക്കാമെന്ന് കരുതരുത്. അവനെ ബഹുമാനിച്ചുകൊണ്ടാണ് ദാനം ചെയ്യേണ്ടത്. ദാനം ചെയ്യാനായി പതിതനെ മാനിക്കണം. ആദരവില്ലാതെ ദാനം ചെയ്യുന്നതിൽ ഒരു വലിയ കുറവുണ്ട്. മാനിച്ചുകൊണ്ട് ദാനം ചെയ്യുമ്പോൾ ആ ദാനം എത്തിച്ചേരുന്നത് ഭഗവാനിലാണ്. കാരണം, എല്ലാവരിലും ഒരേ ആത്മാവാണുള്ളത്. അതുകൊണ്ട് എല്ലാവരിലും ദൈവമുണ്ട്. ഒടുവിലത്തെ വരി ഏറ്റവും പ്രബുദ്ധമാണ്: 'അഭിന്നേന ചക്ഷുഷ’.ഭിന്നതയില്ലാതെ നോക്കണം. നമ്മുടെ കണ്ണിൽ പണ്ഡിതനും പാമരനും കോടീശ്വരനും ദരിദ്രനുമെല്ലാം തുല്യരായിരിക്കണം. ഇതാണ് വേദാന്തത്തിൻ്റെ രഹസ്യമെന്ന് രംഗനാഥാനന്ദസ്വാമി ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെ മഹത്തായ പാഠം ഇതായിരിക്കണമെന്ന് സ്വാമി തുടർന്നുപറയുന്നു .ആർക്കും ഔദാര്യമായിട്ടോ സഹാനുഭൂതി കൊണ്ടോ അല്ല സഹായം ചെയ്യേണ്ടത്. എല്ലാവരും തുല്യരാണ് എന്ന നിലയിൽ എല്ലാവർക്കും ബഹുമാനം കിട്ടണം.
ദരിദ്രനായാലും ജനാധിപത്യത്തിൽ ഒരു വോട്ടുണ്ടല്ലോ. അത് ഒരു പദവിയാണ്. എല്ലാവരിലും ഒരേ ആത്മാവാണുള്ളതെന്നിരിക്കെ ആരും ആരെക്കാളും ചെറുതോ വലുതോ അല്ല. ജനാധിപത്യത്തിലും ഇതായിരിക്കണം ആദർശം .നമ്മൾ ഒരേ മനുഷ്യവർഗ്ഗമാണ്. നമ്മളിൽ വിഭിന്നവർഗ്ഗങ്ങളും ഭിന്ന ആത്മാവുകളും ഇല്ല .ഇതാണ് ഇന്ത്യൻ സാഹിത്യത്തിൻ്റെ കാതൽ.ഇതിനപ്പുറം മഹനീയമായ ഒരിടമില്ല .എന്നാൽ വർത്തമാനകാല ഇന്ത്യൻ സാഹിത്യത്തിൽ ദാർശനികമായ ഈ ചിന്തകൾ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു.
കവിത വിധി
ഒരു കവിതയിൽ കവി മരിക്കുകയാണ്. ആ കവിതയിലൂടെ തൻ്റെ ജീവിതത്തിൻ്റെ ഒരു ഘട്ടം ,തിരിച്ചറിവ്, ഉന്മാദം അവസാനിപ്പിച്ചു മറ്റൊന്നിലേക്ക് കടക്കുകയാണ് കവി. ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ഡിജിറ്റൽ സമൂഹമാധ്യമങ്ങളിലാണല്ലോ ആളുകൾ ജീവിക്കുന്നത്. കാമുകിയെ കൊന്നു കാമുകൻ ജീവനൊടുക്കുകയോ അല്ലെങ്കിൽ കാമുകൻ കൊല നടത്തിയ ശേഷം വിജയശ്രീ ഭാവത്തിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയോ ചെയ്യുന്നത് ഡിജിറ്റൽ ജീവിതത്തിലെ നിഴൽനാടകമായിത്തീർന്നിരിക്കുന്നു.
എല്ലാ പ്രണയങ്ങളും മരീചികയോ, ഭ്രമാത്മകമായ അപസ്മാരമോ, വഞ്ചനയോ ആയിട്ടാണ് ഈ കാലഘട്ടത്തിൽ കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനു സുഹൃത്തുക്കളുള്ളപ്പോൾ ഒരാളോട് മാത്രമായി ആത്മാർത്ഥതയോടെ, ധാരണയോടെ നീങ്ങാൻ പലർക്കും പ്രയാസമായിരിക്കും.അത്രയ്ക്കാണ് പ്രലോഭനങ്ങൾ .അരക്ഷിതാവസ്ഥ ഒരു പൊതു അനുഭവമായിരിക്കുന്നു. ഒരു ബന്ധത്തിനും ഗ്യാരണ്ടിയില്ല എന്ന ചിന്ത ഭ്രാന്തമായി തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. സ്വർഗ്ഗരാജ്യം തൊട്ടരികിൽ വന്നു നിൽക്കുകയാണെന്ന് പ്രചരിപ്പിക്കുന്ന വാണിജ്യ,ദൃശ്യ, മാധ്യമലോകമാണ് ചുറ്റിനുമുള്ളത്.
അതുകൊണ്ട് സ്വയം അനാവരണം ചെയ്യാനല്ല ,സ്വയം മറയ്ക്കാനും അതിജീവിക്കാനുമാണ് സാഹസികർ മുന്നോട്ടുവരുന്നത്. ഈ കാലത്ത് കവിക്ക് ഇതിനോടെല്ലാം പുറംതിരിഞ്ഞ് നിന്ന് പ്രകൃതി വർണനയിലോ തത്ത്വപ്രസംഗത്തിലോ ഒതുങ്ങാനാവില്ല. കവി നേർക്കാഴ്ചകൾ കാണുകയാണ്. കവിക്കും അതിജീവിക്കേണ്ടതുണ്ട്. ആത്മഹത്യകളെയും പ്രതികാര ബുദ്ധികളെയും കവി കാണുകയാണ്. ഒരു കവിതയിൽ തന്നെ കവിക്ക് മരിക്കേണ്ടി വരുന്നു .കവിത വിധിയാണ്. അടുത്ത കവിതയിൽ വീണ്ടും അയാൾ തലപൊക്കുന്നു. അവിടെയും അയാൾ മരിക്കുന്നു .കാരണം, മറ്റൊരു കവിതയിലേക്ക് തുടരാനുള്ള ഒരു മാനസികനില നഷ്ടപ്പെടുകയാണ്.
മീര കമല എഴുതിയ 'ഗന്ധമുള്ളൊരു ചിരി’(പ്രസാധകൻ,ഡിസംബർ) എന്ന കവിതയിലെ വരികൾ ഇങ്ങനെ:
'നിറങ്ങൾക്ക് ശ്വാസംമുട്ടുന്നു.
അഴകുള്ള കറുപ്പിന്
കവിതയിലും കറുത്ത നിറം
നരകത്തിലും ഇടമുള്ള കറുത്തകവിത.
സ്വർഗ്ഗത്തിലെ കാലുകൾക്ക് മാത്രം
വെളുത്ത നിറം
ആരുമായും എവിടെയും ഇണചേരുന്ന
വെളുപ്പിന് സ്വാതന്ത്ര്യം.
പരക്കെ പായുന്ന മോചനത്തിനു
മാത്രം പ്രണയമില്ല,
കാമവും’.
ഈ കവിത ഒരു പ്രത്യേക പ്രത്യയശാസ്ത്രമോ ,മതമോ ,തത്ത്വചിന്തയോ ചൂണ്ടിക്കാണിക്കുന്നില്ല . ആർക്കും ഒരു സാരോപദേശവും തരുന്നില്ല. സാരോപദേശം തരേണ്ട ബാധ്യത കവിതയ്ക്കില്ല .കവി തന്നിലേക്ക് വരുന്ന സിഗ്നലുകളെ തന്നിൽ നിന്നു പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അത് ,യഥാർത്ഥത്തിൽ ഭാഷയ്ക്കു പോലും സ്ഫുടീരീകരിക്കാനാവാത്ത അവസ്ഥയാണ് .കവി തന്നിലേക്കു വന്ന പ്രതീകങ്ങളെ ,ആവേശങ്ങളെ പ്രതിബിംബിപ്പിച്ചു പുറത്തേക്ക് വിടുന്നു. ഒരു റഡാറിനു സമാനമായ ജോലിയാണത്.
പഴയ ശീലുകൾ
എന്നാൽ ഷിജ വക്കത്തിന്റെ 'വാളമീൻ കൽപ്പിക്കുന്നു’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 13) എന്ന കവിതയ്ക്ക് ഈ സ്വഭാവം ആർജിക്കാനാവുന്നില്ല .ഷീജയുടെ കവിത എൺപതുകളിൽ നാം കണ്ടു പരിചയിച്ച ഒരു രീതി മാത്രമാണ്. കവിതയ്ക്ക് മുന്നേ തന്നെ അതിനു ആധാരമായ ഒരു മിത്ത് അവതരിപ്പിക്കുന്നു. എന്നിട്ട് ആ മിത്തിനെ വിപുലീകരിക്കാൻ സമകാല സംഭവത്തെ കൂട്ടുപിടിക്കുന്നു. ഇതൊക്കെ അയ്യപ്പപ്പണിക്കരും ആറ്റൂരുമൊക്കെ ചെയ്ത് മടുപ്പിച്ചതാണ്. ഒരു കാലത്ത് കവികൾക്ക് നാറാണത്ത് ഭ്രാന്തനെ മതിയായിരുന്നു. ഐതിഹ്യമാലയിലെ മിത്തുകൾ ഒന്നൊന്നായി പൊടി തട്ടിയെടുത്ത് വിസ്തരിച്ചു, ആശയ ദാരിദ്ര്യം പരിഹരിക്കാനായി. നാറാണത്ത് ഭ്രാന്തനെക്കുറിച്ച് നൂറ് കവിതകൾ എഴുതാൻ മാത്രം വല്ല മത്സരവും ഇവിടെയുണ്ടോ ?വി. മധുസൂദനൻ നായർ കവിതയുടെ പൂർവ്വകാലത്തെ പിന്തുടർന്നതല്ലാതെ സ്വന്തമായി ഒരു പരീക്ഷണം നടത്തിയിട്ടില്ല .ഇവരുടെ കവിതയിൽ നിന്നും മിത്തുകൾ എടുത്തു മാറ്റിയാൽ പിന്നെ യാതൊന്നും ശേഷിക്കുകയില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ഛന്ദസ്സിൽ എഴുതിയാൽ രക്ഷപ്പെടാമെന്ന് കരുതേണ്ട. സാഹിത്യത്തിൽ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ എഴുതാനേ പാടില്ല .
'കൊച്ചിലേ തലച്ചോറിൻ
ചുറ്റുഗോപുരത്തിൽ നി
ന്നെത്തിനോക്കുമ്പോൾ കണ്ടൂ
റഷ്യ തന്നയൽപ്പക്കം
അത്ഭുത മഴവിൽപ്പൂ ,
സ്വപ്നമായ് നീലക്കപ്പ് .
എപ്പോഴുമുല്ലാസത്തിൽ
കുട്ടികൾ ചുക്കും ഗെക്കും’.
ഈ കവിതയിലെ മഴവിൽപ്പൂ ,നീലക്കപ്പ് ,ഗെക്ക് തുടങ്ങിയവ റഷ്യൻ നാടോടിക്കഥകളാണത്രേ. വായനക്കാർ ഇനി നാടോടിക്കഥകൾ തപ്പിനടക്കണം. ഈ രീതിയൊക്കെ കാലഹരണപ്പെട്ടു എന്നറിയിക്കട്ടെ. മാത്രമല്ല ,ഷീജയുടെ ഭാഷ വളരെ പഴയതാണ് .ഇന്നു പ്രബുദ്ധി നേടിയ സമകാലിക കവിതയുടെ ഭാഷ മാറിയത് കവി അറിഞ്ഞില്ലെന്നു തോന്നുന്നു. ഇനി എൻ.വി.കൃഷ്ണവാരിയരെ അനുകരിക്കുന്നതിൽ അർത്ഥമില്ല.
'അവൾ എഴുത്തിലൂടെ ഭൂതകാലത്തിലെ തൻ്റെ ചരിത്രപരമായ ഇടങ്ങൾ തിരയുന്നു. അവിടെ അതേ വരെ സാഹിത്യവും ചരിത്രവും നിർമ്മിച്ച സ്ത്രീമാതൃകകളെ തിരസ്ക്കരിക്കുന്നു’(സ്ത്രീയെഴുത്തിൻ്റെ സൂചീമുഖം ,ഗ്രന്ഥാലോകം ,ഡിസംബർ)എന്നു പ്രിയാനായർ എഴുതുന്നു.
ഇത് വാസ്തവത്തിൽ ,സ്ത്രീയുടെ എഴുത്തിനു മാത്രമല്ല ,സർവ്വരുടെയും എഴുത്തിനു മാർഗദർശകമാവണം .പൂർവ്വകാലങ്ങളിലെ എഴുത്തിനെ തുടച്ചുമാറ്റാതെ ആരും തന്നെ വലിയ രചനകള് സംഭാവന ചെയ്തിട്ടില്ല. എഴുതുക എന്നു പറഞ്ഞാൽ, തനിക്ക് മാത്രമായി പറയാൻ എന്തെങ്കിലുമുണ്ടാവുക എന്നാണർത്ഥമാക്കേണ്ടത്.
ഞാൻ എം.ടിയെ അനുകരിക്കാൻ പോവുകയാണ് കേട്ടോ എന്നു പറഞ്ഞ് ആരും എഴുതേണ്ടതില്ല .
പാകിസ്ഥാനി ഗായിക ഹാദിഖാ കിയാ നിയുടെ ഒരു ഗാനം കേട്ട് ആലങ്കോട് ലീലാകൃഷ്ണനു ഉറക്കം നഷ്ടപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം 'രാത്രിഗീതം’ (ഭാഷാപോഷിണി ,ഡിസംബർ) കവിതയിൽ എഴുതുന്നത് . താൻ പാട്ടുകൾ ആസ്വദിക്കുന്നവനാണെന്നു വിശ്വസിപ്പിക്കാൻ കവി പരമാവധി ശ്രമിക്കുന്നു. വിഷയങ്ങൾക്ക് ബുദ്ധിമുട്ടുള്ളതുകൊണ്ടാവാം ,കവി ക്ലീഷേ(ആവർത്തന വിരസമായ) പദപ്രയോഗങ്ങളിൽ ആസക്തനാവുകയാണ്.
'മഴ തോർന്നുവോ! മരം -
പെയ്യുന്നു നനുനനെ
മഴത്തുള്ളികൾ ജല -
തരംഗം വായിക്കുമ്പോൾ
പുഴയ്ക്കക്കരെ നിന്നു -
പാടുന്നതാരായി വരാം’
ലീലാകൃഷ്ണനു പരമ്പരാഗതമായ ,ഉണർവ്വ് നഷ്ടപ്പെട്ട കവിതയും അതിൻ്റെ ആസ്വാദനവുമാണ് സാധ്യമാകുക. ഉപയോഗിച്ചു നശിപ്പിക്കപ്പെട്ട ഒരു ഭാഷയിലേക്കാണ് അദ്ദേഹത്തിൻ്റെ ചിന്തകൾ ചെന്നു വീഴുന്നത് .
ടോൾസ്റ്റോയിയുടെ കല
കലയെക്കുറിച്ചുള്ള പല ധാരണകളെയും തിരുത്തിക്കൊണ്ട് 'വാട്ട് ഈസ് ആർട്ട് 'എന്ന കൃതിയിൽ റഷ്യൻ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി ഇങ്ങനെ പറഞ്ഞു:
'കല, ചില ദാർശനികർ പറയുന്നതുപോലെ ദൈവത്തെക്കുറിച്ചോ , സൗന്ദര്യത്തെക്കുറിച്ചോ പരാമർശിക്കുന്ന വളരെ നിഗൂഢമായ ഒരാശയമല്ല; സൗന്ദര്യബോധമുള്ള ഫിസിയോളജിസ്റ്റുകൾ പറയുന്നതുപോലെ അത് അധികമായിട്ടുള്ള ഊർജ്ജം പുറത്തുവിടാനുള്ള കളിയുമല്ല. ബാഹ്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യവികാരങ്ങളുമല്ല . സന്തോഷിപ്പിക്കുന്ന വസ്തുക്കളുടെ ഉല്പാദനവുമല്ല .എല്ലാത്തിലുമുപരി , അത് സന്തോഷമല്ല. എന്നാൽ അത് മനുഷ്യർക്കിടയിൽ ഒരു കൂടിച്ചേരലിനുള്ള വഴിയാണ്. ഒരേ വികാരത്തിൽ അവരെ ഒന്നിപ്പിക്കുകയാണ് .അത് ജീവിതത്തിനും ,വ്യക്തിയുടെയും മനോരാശിയുടെയും പുരോഗതിക്കും നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്’.
നഗരവത്ക്കരണവും ഉപഭോക്തൃസംസ്കാരവും ഇന്നു അണുകുടുംബങ്ങളെ ഒരു മരണത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കുറച്ചു സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതിനാൽ വ്യക്തികൾ അവരുടെ പ്രപഞ്ചപശ്ചാത്തലവും സന്തോഷത്തെക്കുറിച്ചുള്ള ഓർമ്മകളും ഉപേക്ഷിക്കുന്നു. അവർ ചില വസ്തുക്കൾക്ക് വേണ്ടി മാത്രം ഓടിയലയുന്നവരായി മാറുന്നു.വ്യക്തികൾ ദുരയുടെയും സ്പർദ്ധയുടെയും കനലിൽ വീണ് എരിഞ്ഞു തീരുന്നത് അറിയാതെ ഈ കാലം ,ലക്ഷ്യമില്ലാതെ ഓടുന്ന ഒരു കുതിരയെപ്പോലെയായിത്തീർന്നിരിക്കുന്നു.
ഇന്ത്യയിലെയും പാകിസ്ഥാനിലെയും പ്രമുഖ എഴുത്തുകാരനായ സാദത്ത് ഹസ്സൻ മൻ്റോ(1912-1955)യുടെ കൃതികളുടെ ഒരു സമാഹാരം അടുത്തിടെ വായിച്ചതിനെക്കുറിച്ച് പറയാതിരിക്കാനാവുന്നില്ല. മൻ്റോ ജനിച്ചത് പഞ്ചാബിലെ ലുഥിയാനയിലാണ്. ഹരീഷ് നാരംഗ് എഡിറ്റിംഗും പരിഭാഷയും നിർവ്വഹിച്ച ഈ പുസ്തകത്തിൻ്റെ പേര് ‘മൻ്റോ മൈ ലൗ’ എന്നാണ്. ഈ പേരിൽ നാരംഗ് എഴുതിയ അവതാരികയും ഇതിൽ ചേർത്തിട്ടുണ്ട്. കേന്ദ്ര സാഹിത്യഅക്കാദമിയാണ് പ്രസാധകർ .മൻ്റോ വ്യക്തിബന്ധങ്ങളെക്കുറിച്ചെഴുതി ധാരാളം പഴികേട്ടയാളാണ്.സ്ത്രീ പുരുഷ ബന്ധങ്ങളിലെ ചതിയും സെക്സുമെല്ലാം തുറന്നെഴുതി. അദ്ദേഹത്തിൻ്റെ വാക്കുകളുടെ സംഗ്രഹം ഇതാണ് :
ആർട്ട് ഗാലറിയിൽ വച്ചിരിക്കുന്ന ചിത്രങ്ങളിൽ സ്ത്രീയുടെ നഗ്നചിത്രങ്ങൾ കണ്ടിട്ടുണ്ട് .എന്നാൽ അതൊരിക്കലും ലൈംഗികവികാരമല്ല ജനിപ്പിക്കുന്നത് .കാണികൾ അത് മനസ്സിലാക്കുന്നവരാണ്. എന്നാൽ നല്ല വസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു സ്ത്രീയുടെ ശരീരത്തിന്റെ ഒരു ഭാഗത്തെ വസ്ത്രം മാത്രം മാറ്റി വരച്ചുവെച്ചാൽ അത് കാമോദ്ദീപകമാകാം. ചിലർ അതിനെ ലൈംഗികമായി കാണും. കാരണം എന്താണ്? കലാകാരന്റെ ഉദ്ദേശം പാളിപ്പോയി. കലാകാരൻ അത് മനപ്പൂർവ്വം ചെയ്തതാണ്. ആ ചിത്രം കാണുന്നവർ ബാക്കി ശരീരഭാഗങ്ങൾ കൂടി വസ്ത്രമില്ലാതെ സങ്കൽപ്പിച്ചു നോക്കാനിടയുണ്ട് “.
ആത്മനിഷ്ഠമായത്
മലയാളത്തിൽ സ്ത്രീപുരുഷ ബന്ധങ്ങൾ വിവരിക്കുന്ന ഒരു കഥ പോലും ഇപ്പോൾ ഉണ്ടാകുന്നില്ല. പവിത്രമായ ബന്ധങ്ങൾ ഇല്ലാതായോ? പ്രണയബന്ധങ്ങൾ നൈമിഷികമായി. വിക്ടർ ലീനസിൻ്റെ കഥകളിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിലെ സംഘർഷങ്ങളും വികാരക്ഷോഭങ്ങളും കാണാമറയത്തുള്ള പെരുമാറ്റങ്ങളും വിവരിച്ചത് ഓർക്കുകയാണ്. ആത്മനിഷ്ഠമായതെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇന്നത്തെ കഥകളിൽ മനുഷ്യരുടേതല്ലാത്ത ,എന്നാൽ മനുഷ്യരുടെ രൂപഭാവങ്ങളുള്ള വേറൊരു തരം 'ജീവി'കളുടെ കൗതുകം ജനിപ്പിക്കാത്ത സംഭവങ്ങളാണ് നിറയുന്നത് .എൻ മോഹനനൻ്റെ 'പൂജയ്ക്കെടുക്കാത്ത പൂക്കൾ ,എം.ടി യുടെ 'ദു:ഖത്തിൻ്റെ താഴ്വര’ എന്നീ കഥകൾ മനുഷ്യരിലേക്ക് ,അവരുടെ ബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. എന്നാൽ സമകാലിക കഥയിൽ മനുഷ്യബന്ധങ്ങളുടെ, സ്ത്രീപുരുഷ ബന്ധങ്ങളുടെ നല്ല ഉള്ളടക്കമുള്ള ഒരു കഥ പോലും ഉണ്ടാകുന്നില്ല. ഇവിടെയാണ് സാദത്ത് ഹസൻ മൻ്റോയുടെ വാക്കുകൾ പ്രസക്തമാകുന്നത്.
യാഥാർത്ഥ്യത്തെ എത്ര പഞ്ചസാര പുരട്ടി വച്ചാലും അത് കയ്പേറിയതു തന്നെയായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.അദ്ദേഹം എഴുതുന്നു: 'രാഷ്ട്രീയപ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രങ്ങളെ വിഭജിക്കാൻ കഴിഞ്ഞേക്കും .വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ മതങ്ങളെ വേർതിരിക്കാം. നിയമത്തിനു ബലം പ്രയോഗിച്ച് രണ്ടു തുണ്ട് ഭൂമിയെ വേർപെടുത്താം. എന്നാൽ ഒരു രാഷ്ട്രീയത്തിനും വിശ്വാസത്തിനും നിയമത്തിനും പുരുഷനെ സ്ത്രീയിൽ നിന്നു വേർപെടുത്താനാവില്ല .എല്ലാ കാലത്തും ആണും പെണ്ണും തമ്മിലുള്ള അകൽച്ച പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ എല്ലാകാലത്തും ,കാലഘട്ടത്തിന്റെ ഓരോ സ്പന്ദനത്തിലും ആണിനും പെണ്ണിനുമിടയിലുള്ള ഭിത്തി സംരക്ഷിക്കാനോ നശിപ്പിക്കാനോ ശ്രമമുണ്ടായിട്ടുണ്ട് .ഈ ബന്ധത്തെ നഗ്നതയായി കാണുന്നവർ അവരുടെ തന്നെ അവബോധത്തിന്റെ നഗ്നതയുടെ പേരിൽ ദു:ഖിക്കേണ്ടി വരും. ഈ ബന്ധത്തെ പാരമ്പര്യത്തിന്റെ പേരിൽ അളക്കുന്നവർ മനസ്സിലാക്കണം, പാരമ്പര്യം ഒന്നുമല്ല; അത് സമൂഹം എന്ന കത്തിയുടെ മേൽ വ്യാപിച്ച ഒരുതരം തുരുമ്പാണ്. ലൈംഗികതയുടെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് പുതിയ സാഹിത്യമാണെന്ന് കരുതുന്നവർക്ക് തെറ്റി; എന്തുകൊണ്ടെന്നാൽ ലൈംഗികതയുടെ പ്രശ്നമാണ് പുതിയ സാഹിത്യത്തിൻ്റെ പിറവിക്ക് കാരണമായത്. ഈ സാഹിത്യകൃതികളിൽ നിങ്ങൾക്ക് നിങ്ങളുടെ തന്നെ ഉള്ളിന്റെ പ്രതിബിംബത്തെ കാണാം; അത് അസുഖകരമാകാം’.(സ്റ്റോറി ടെല്ലർ ആൻഡ് ദ് പ്രോബ്ളം ഓഫ് സെക്സ് ).
മിഥ്യയുടെ ആൾരൂപങ്ങൾ
വളരെക്കാലത്തിനു ശേഷമാണ് ഒരു കലാകാരന്റെ പാരവശ്യങ്ങളോടെ, സത്യസന്ധതയോടെ ഹൃദയത്തിലേക്ക് കടന്നുചെല്ലുന്ന ഒരു കഥ വായിച്ചത്. കെ. വി. പ്രവീൺ എഴുതിയ 'മൂന്നു വൃദ്ധന്മാരുടെ സായാഹ്നം’(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 25)ഈ കാലത്ത് വിറങ്ങലിച്ച് വിടവാങ്ങുന്ന അനാഥജീവിതങ്ങളുടെ നിരുപാധികമായ നാശത്തെ കാണിച്ചുതരുന്നു. ജീവിതം എവിടെയോ ഉണ്ടെന്ന ധാരണയിൽ ജീവിക്കുന്ന മനുഷ്യർക്ക് അത് ഒരിക്കലും സമീപത്ത് വന്നതായി തോന്നുന്നില്ല. വയസ്സായിക്കഴിഞ്ഞ്, ശാരീരികമായ അവശതകൾ വന്നു മൂടുമ്പോൾ ഭൂതകാലം ചോദ്യമായി മുന്നിൽ വന്നു നിൽക്കുകയാണ്. പ്രവീണിന്റെ കഥയുടെ ആദ്യവാചകങ്ങൾ ഇങ്ങനെയാണ്: അന്നു വൈകുന്നേരവും പതിവുപോലെ ആ മൂന്നു വൃദ്ധന്മാർ അവരുടെ ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ് ഫോമിലെ സിമൻ്റ് ബഞ്ചിൽ ചെന്നിരുന്നു. മറവി രോഗം ബാധിച്ചു തുടങ്ങിയ ഒന്നാമനും ഇരുണ്ട ഫലിതങ്ങളുടെ ആരാധകനായ രണ്ടാമനും അടുത്തിടെ വിഭാര്യനായ മൂന്നാമനും”.
ഇത് വായിച്ചപ്പോൾ തന്നെ സിരകളിലൂടെ എന്തോ പാഞ്ഞു പോയതായി തോന്നി. ആഴമുള്ള ചില അനുഭവങ്ങളിലേക്കാണ് ഈ കഥ ക്ഷണിച്ചുകൊണ്ട് പോയത്. ഒരാളെ മറ്റൊരാൾ മനസ്സിലാക്കുന്നുണ്ടോ? ആരാണ് മിഥ്യയെ പ്രതിനിധീകരിക്കുന്നത് ?മൂന്ന് പേർ സംസാരിച്ചിരിക്കുമ്പോൾ ആരാണ് മിഥ്യയുടെ പ്രതിനിധി? അല്ലെങ്കിൽ മൂവരും ചേരുന്നതാണോ മിഥ്യ?
കഥയിൽ നിന്ന് :“ചില ലോക്കൽ ട്രെയിനുകൾ മാത്രം നിർത്തിയിരുന്ന തിരക്കൊഴിഞ്ഞ ഒരു സ്റ്റേഷനായിരുന്നു അത് .എങ്കിലും ഇടയ്ക്കിടയ്ക്ക് പാഞ്ഞുപോകുന്ന ദീർഘദൂര തീവണ്ടികൾ ആ മൂന്നു വൃദ്ധന്മാരെയും ചിന്തയിലാഴ്ത്തിയിരുന്നു. തങ്ങളുടെ ഭൂതകാലത്തിൽ നിന്ന് മരണത്തിലേക്കാണ് ആ ട്രെയിനുകൾ തിരക്കിട്ട് പായുന്നതെന്ന് അവർക്ക് തോന്നി ” .എത്ര ആഴമുള്ള നിരീക്ഷണം! റെയിൽവേയിൽ ജോലി ചെയ്ത കുറെ കഥാകൃത്തുക്കൾ മലയാളത്തിലുണ്ട്. അവർക്കൊന്നും ട്രെയിൻ എന്താണെന്ന് മനസ്സിലായതായി തെളിവില്ല .ഈ കഥാകൃത്ത്, ആരെയും ശ്രദ്ധിക്കാതെ പാഞ്ഞുപോകുന്ന തീവണ്ടിയുടെ പശ്ചാത്തലത്തിൽ ജീവിതത്തിൻ്റെ നിസ്സഹായമായ പാളത്തിൽ സ്വയം തിരിച്ചറിയാത്തവരായി മാറിയ മൂന്നു മനുഷ്യരെ കാണിച്ചു തന്നിരിക്കുന്നു.
കഥയുടെ ഒടുവിലത്തെ വാചകം വീണ്ടും ജീവിതത്തിൻ്റെ ശൂന്യതയെ ഒരു ഉഷ്ണക്കാറ്റായി അനുഭവിപ്പിച്ചു: 'മറ്റൊരു ദീർഘദൂര തീവണ്ടി നിർത്താതെ കടന്നുപോയി ,അതിലെ പ്രകാശച്ചതുരങ്ങളിലിരുന്ന് സഞ്ചരിച്ചിരുന്നവരാരും ആ മൂന്നു വൃദ്ധന്മാരെ ശ്രദ്ധിച്ചതേയില്ല “.
മികച്ച പത്ത് കഥകൾ
2022 ലെ വായനയിൽ നിന്നു ഭേദപ്പെട്ടതെന്നു തോന്നിയ പത്ത് കഥകൾ ഇവിടെ തിരഞ്ഞെടുക്കുകയാണ്:
പോയ വർഷം ഏറ്റവും അസ്വസ്ഥപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത രണ്ടു രചനകളാണ് കെ.വി. പ്രവീണിൻ്റെ മൂന്നു വൃദ്ധന്മാരുടെ സായാഹ്നവും ആർ .ഗോപീകൃഷ്ണൻ്റെ കടൽ പറഞ്ഞ കടങ്കഥയും. ആർ. ഗോപീകൃഷ്ണനു സ്വന്തമായി ഒരു ഗദ്യവും പ്രബുദ്ധമായ ചിന്തയുമുള്ള ഒരു എഴുത്തുകാരനായിരുന്നു. എന്നാൽ പത്രപ്രവർത്തനത്തിൻ്റെ തിരക്കിനിടയിൽ അദ്ദേഹം എഴുത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭേദപ്പെട്ട കൃതികൾ എങ്ങനെ വായിക്കണമെന്നു അദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു. മികച്ച സാഹിത്യം തിരിച്ചറിയാൻ കഴിയുന്ന ചുരുക്കം പത്രപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു വലിയ നോവലെഴുതാൻ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞത് ഓർക്കുകയാണ്. പല തിരക്കുകൾ കാരണം അത് പൂർത്തിയാക്കാൻ കഴിയാത്തതാവാം.
എന്നാൽ ബിജു സി.പി എഴുതിയ 'ചെറിയോർക്കുള്ള കരുതൽ’(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 6) പരാജയപ്പെട്ടു. ഈ കഥയിലെ വിവരണം അസാധാരണമായി വിരസമാണ് .കഥയിലേക്ക് അനുവാചകനെ വലിച്ചടുപ്പിക്കാനാവശ്യമായ വൈകാരിക ഊർജ്ജം കഥാകൃത്തിനില്ല. ആദ്യത്തെ ഒരു പേജ് പോരാതെ രണ്ടാമത്തെ പേജിലേക്കും നീണ്ടിരിക്കയാണ്, ഒരു ഇല വെട്ടിയെടുത്ത് അതിൽ ചോറ് പൊതിഞ്ഞു കെട്ടുന്നതിന്റെ വിശേഷം.
വായനക്കാർക്ക് അറിയാവുന്ന കാര്യങ്ങൾ വിസ്തരിക്കാൻ പോകരുത് ,ബോറടിക്കും.ഈ കഥയുടെ പ്രധാന ന്യൂനത കഥാകൃത്തിനു തൻ്റെ കഥാപാത്രങ്ങളുമായി ആത്മബന്ധമില്ല എന്നതാണത്. മറ്റു വ്യക്തികളെ സ്നേഹിച്ചില്ലെങ്കിലും കഥാപാത്രങ്ങളെ സ്നേഹിക്കണം. ആത്മാവിനു സത്യസന്ധമെന്നു തോന്നുന്ന തരത്തിൽ കഥാകൃത്തിനെ ഒരു വ്യക്തിത്വത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ഈ കരുതലാണ്.ഇക്കാലത്ത് കഥയെഴുത്തുകാർക്ക് സഹജീവിസ്നേഹമോ അനുതാപമോ ഓർമ്മകളോ ഇല്ലല്ലോ .അത് കഥാകൃത്തുക്കൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് കടന്നു ചെന്നു മുട്ടിയുരുമ്മിയിരുന്നു രഹസ്യം പറയാൻ കഥാകൃത്തിനു കഴിയണം.കീ തീവ്രമായ സ്നേഹം വേണം .ബിജുവിൻ്റെ കഥയിൽ ഇതൊന്നുമില്ല .
നിങ്ങൾക്കഥകൾ!
സുസ്മേഷ് ചന്ത്രോത്തിന്റെ 'ഈശ്വരിയും കൃഷ്ണനും’ ഗ്രന്ഥാലോകം ,സെപ്റ്റംബർ )വല്ലാതെ വരണ്ടതായി തോന്നി. എന്നാൽ ആ യാഥാർത്ഥ്യങ്ങൾക്ക് കാതലില്ല. കുറെ സംഭവങ്ങൾ നിരത്തുന്നതല്ലാതെ വായനക്കാരന് ഒരു വികാരവും ജനിക്കുന്നില്ല. സുസ്മേഷിനു തൻ്റേതായൊരു ഭാഷ സൃഷ്ടിക്കാനാവുന്നില്ല. പലരും ഉപയോഗിച്ച ഭാഷയിൽ എഴുതുന്നതു കൊണ്ടാവാം ,കഥയ്ക്ക് ജീവനില്ല .ഈ ഭാഷയോട് ഒരാഭിമുഖ്യവും തോന്നിയില്ല. വായനയുടെ വേളയിൽ ഒരാൾക്ക് ഉണരാനും വളരാനുമാവണം .
എം.മുകുന്ദൻ 'നിങ്ങൾ’ എന്ന പേരിൽ ഒരു നോവൽ എഴുതിയല്ലോ.എന്നെ അത് ആകർഷിച്ചില്ല. അതിലെ നിങ്ങൾ എന്ന ആവർത്തിച്ചുള്ള പ്രയോഗം ഭ്രാന്തു പിടിപ്പിക്കും. അതുതന്നെയാണ് സുസ്മേഷും ചെയ്തിരിക്കുന്നത്. അദ്ദേഹം നിങ്ങൾ എന്ന് ഈ കഥയിൽ ആവർത്തിച്ചു പ്രയോഗിച്ചിരിക്കുന്നു. ആരാണ് ഈ നിങ്ങൾ?'നിങ്ങളിങ്ങനെ എല്ലാം മറന്ന് എന്നെ നോക്കി നിൽക്കുമ്പോൾ ഞാൻ പഴയതെല്ലാം ഓർമിക്കുകയാണ്, ഒരു മീനമാസമായിരുന്നു അത് ,അപ്പോൾ നിങ്ങൾ കിണറിനെ ശ്രദ്ധിച്ച് ,നിങ്ങൾ ആരോടെന്നില്ലാതെ പറഞ്ഞു ,നിങ്ങൾ ഈശ്വരിയെ നോക്കി…. എന്നിങ്ങനെയാണ് പ്രയോഗം? എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ല. സ്ഥൂലവും വിരസവും കാമ്പില്ലാത്തതുമായ ഇത്തരം നിങ്ങൾക്കഥകൾ നിങ്ങൾക്കു തന്നെയാണ് ദോഷം ചെയ്യുന്നത്.
ഹെമിംഗ്വേയും സത്യാനുഭവവും
അമെരിക്കൻ സാഹിത്യകാരനായ ഹെമിംഗ്വേ പറഞ്ഞു: 'നല്ല സാഹിത്യമെന്നു പറഞ്ഞാൽ അത് സത്യമായിരിക്കുന്ന സാഹിത്യമാണ്. ഒരാൾ ഒരു കഥയെഴുതുകയാണെങ്കിൽ ,അയാളുടെ ജീവിതത്തെക്കുറിച്ചുള്ള അറിവിനും, എത്രമാത്രം അയാൾ നേരുള്ളവനാണ് എന്ന വസ്തുതയ്ക്കും അനുപാതികമായി അത് സത്യസന്ധമായിരിക്കും. അല്ലാത്തപ്പോൾ അത് സാഹിത്യമല്ല’.
അരാഷ്ട്രീയതയുടെ ഏടാകൂടം :എം.കെ.ഹരികുമാർ
അക്ഷരജാലകം
മലയാളസാഹിത്യത്തിൽ ഇന്നു കാണുന്ന ഒരു ലക്ഷം കവികളെ ലോകത്തിൻ്റെ കവികളായി കാണാനാവില്ല .അതിനു അവരെ കുറ്റപ്പെടുത്താനാവില്ല .കാരണം, കവിത മൗലികാവകാശമാണല്ലോ .എല്ലാവരും പരമമായ ,ആത്യന്തികമായ കവിതയെ അനുഭവിക്കാനും ആവിഷ്കരിക്കാനും ശ്രമിക്കുകയാണ് ചെയ്യുന്നത്. ആ ശ്രമം വളരെ പ്രസക്തമാണ്. അത് ഇല്ലാതാകുന്നത് ഭീകരമായ നിരാശ പടർത്തും, സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ.ആവർത്തിക്കപ്പെടുന്ന ബിംബങ്ങളും കാഴ്ചപ്പാടുകളും കവിയുടെ മാത്രം പ്രശ്നമല്ല; അത് കാലഘട്ടത്തിൻ്റെ പൊതുസ്വഭാവമാണ്. ഈ കാലം ഒറിജിനലല്ല ; പകർപ്പെടുക്കുന്നവരുടേതാണ്. എന്തിൻ്റെയും ഡ്യൂപ്ളിക്കേറ്റ് ഒരു മൂല്യമായിരിക്കുന്നു.
ഇന്ത്യ കണ്ട മഹാജ്ഞാനികളിൽ ഒരാളായ മഹർഷി അരബിന്ദോ(1872-1950)യുടെ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത ലേഖനഭാഗങ്ങളുടെ ഒരു സമാഹാരം കുറച്ചു നാൾ മുമ്പ് വായിക്കാനായി.
കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ, അരബിന്ദോയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ വാല്യങ്ങളിൽ ഉൾപ്പെട്ടതാണ് ഈ സമാഹാരം . ‘സെലക്ഷ്ൻസ് ഫ്രം ദ് കമ്പ്ലീറ്റ് വർക്സ് ഓഫ് അരബിന്ദോ’ എന്നാണ് ഇതിന്റെ പേര്. അരബിന്ദോയെപോലെ സമസ്ത വിജ്ഞാന മേഖലകളെയും തത്ത്വശാസ്ത്രപരമായി, ചിന്താപരമായി സമീപിച്ചവർ ലോകസാഹിത്യത്തിൽ തന്നെ കുറവാണ്.അരബിന്ദോവിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. അതിനു നൂറു കാരണങ്ങൾ നിരത്താവുന്നതാണ് .
1997 മുതലാണ് അരബിന്ദോ ആശ്രമത്തിൻ്റെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ രചനകളുടെ സമ്പൂർണ്ണ പതിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. മുപ്പത്തിയാറ് വാല്യങ്ങളായി ആ കനപ്പെട്ട രചനകൾ പരന്നു കിടക്കുകയാണ്. ആ വാല്യങ്ങളുടെ എണ്ണമല്ല മുമ്പിൽ നിൽക്കുന്നത്; അതിൻ്റെ ഉള്ളടക്കത്തിന്റെ ഗാംഭീര്യമാണ്. ഒരു ഇന്ത്യക്കാരനു എഴുതാൻ കഴിയുന്ന തത്ത്വചിന്തകളുടെ മഹത്തായ മുഖം അരബിന്ദോ കാണിച്ചു തന്നു. ഒരിടത്ത് അദ്ദേഹം കവിതയുടെ ആന്തരികമായ യാഥാർത്ഥ്യത്തിലേക്ക് കടന്നു ചെന്നു എഴുതുന്നത് ഇങ്ങനെയാണ്: 'ഒരു കവി അന്വേഷിക്കുന്നത് വെറും വികാരമല്ല, വികാരത്തിന്റെ ആത്മാവാണ്. നമ്മുടെ ആത്മാവും ഈ ലോകവും ആഗ്രഹിക്കുന്നത് ,സ്വീകരിക്കുന്നത് ഈ വൈകാരികാനുഭവമാണ്.വസ്തുക്കളെക്കുറിച്ച് സ്വരൂപിക്കുന്ന അവബോധത്തിലൂടെ കവി തന്റെ ഭാഷയിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് ജീവിതസത്യമാണ്. അത് തന്നെയാണ് പ്രകൃതിയിലെ സത്യവും’.
വികാരത്തിന്റെ ആത്മാവിലേക്ക് ചെല്ലുന്നതിനുള്ള സ്വാഭാവികമായ ഗതി മനസ്സിനുണ്ടായിരിക്കണം. കവിതയുടെ ഏറ്റവും പ്രസക്തമായ ഘടകമെന്നു പറയുന്നത്, അരബിന്ദോയുടെ ഭാഷയിൽ, ഒളിച്ചിരിക്കുന്ന ആത്മീയമായ അതിശയമാണ്. ഒരു കവിയുടെ വാക്കുകളിൽ നിഗൂഢതയുണ്ടാവാം. അയാൾ ഒരു മിസ്റ്റിക്കുമാണ്. എല്ലായ്പ്പോഴും കവി പൊതുവൃത്താന്തങ്ങളല്ല എഴുതുന്നത്; അയാളെ വികാരം കൊള്ളിച്ചതായിരിക്കുമത്. താൻ അനുഭവിച്ചതു മാത്രമാണ് ഒരു മിസ്റ്റിക് കവി എഴുതുന്നത് .അയാൾ സ്വയം ദർശിച്ചത് ,മറ്റുള്ളവരിൽ അയാൾ കണ്ടത് ,ലോകത്ത് കണ്ടത് മാത്രമാണ് എഴുതുന്നത്. അത് അയാളുടെ വളരെ അടുത്തു നിന്നുള്ള നിരീക്ഷണമാണ്, അനുഭവമാണ്. അതുകൊണ്ട് അത് വായനക്കാരന് മനസിലാകാം ,മനസിലാകാതിരിക്കാം, അല്ലെങ്കിൽ തെറ്റിദ്ധരിക്കാം .ഇതെല്ലാം വായനക്കാരൻ്റെ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. 'പുതിയൊരു തരം കവിത പിറക്കുമ്പോൾ പുതിയൊരു മാനസികാവസ്ഥ വേണം, എഴുത്തുകാരനെ പോലെ വായനക്കാരനും’-അരബിന്ദോ പറയുന്നു.
പുത്തൂർ പറഞ്ഞത്
കഥാകൃത്ത് പ്രഭാകരൻ പുത്തൂർ ഒരു യുവകഥാകൃത്തിന് സാന്ദർഭികമായി നല്കിയ ഉപദേശം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട് .തന്നെ കാണാൻ വന്ന ഒരു യുവാവ്, എഴുത്തുകാരനാവാൻ ഏത് രാഷ്ട്രീയ പാർട്ടിയിൽ ചേരണമെന്ന് ചോദിച്ചതാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. എഴുത്തുകാരെ ഈ രാഷ്ട്രീയചിന്ത രാഷ്ട്രബോധമുള്ളവരാക്കുകയല്ല ,അരാഷ്ട്രീയവാദികളാക്കുകയാണ്. ശരിയായ രാഷ്ടീയ വീക്ഷണമില്ലാതെ ,എന്തെങ്കിലും നേടാൻ വേണ്ടി മാത്രം പാർട്ടിയിൽ പ്രവർത്തിക്കാൻ വരുന്നവർക്ക് അരാഷ്ട്രീയ ബോധമാണുണ്ടാവുക. അവർക്ക് സമൂഹത്തെപ്പറ്റിയോ ,നാടിനെപ്പറ്റിയോ ഒരു വീക്ഷണമുണ്ടാവുകയില്ല. ആ യുവാവിനു പുത്തൂർ ഇങ്ങനെ മറുപടി നല്കി :'വായിക്കണം, വായിക്കണം. പിന്നെയും വായിക്കണം. മഹത്തായ കൃതികൾ തേടിപ്പിടിച്ചു വായിക്കണം. യാത്ര ചെയ്യണം ജീവിതത്തിലേക്ക്. പ്രകൃതിയിലേക്ക് നടന്നിറങ്ങണം. പ്രകൃതിയുടെ മണമറിയണം.തുടിപ്പുകൾ കേൾക്കണം. വർണപ്പൊലിമ ആസ്വദിക്കണം. രോദനങ്ങൾ കേൾക്കണം. അലർച്ച കേൾക്കണം. ഋതുക്കളുടെ മാറ്റം അറിയണം. പതുക്കെപ്പതുക്കെ മണ്ണ് കഥ പറയുന്നത് കേൾക്കാം. മരങ്ങൾ കഥ പറയുന്നത് കേൾക്കാം. വായുവിൽ നെടുവീർപ്പുകൾ കേൾക്കാം.ഓളങ്ങളിൽ തേങ്ങലുകൾ കേൾക്കാം.നാദങ്ങളിൽ സംഗീതം കേൾക്കാം. തിരമാലകളിൽ പ്രതിഷേധത്തിൻ്റെ ധ്വനി കേൾക്കാം. അലർച്ച കേൾക്കാം.തെന്നലിൻ്റെ സാന്ത്വനത്തിൻ്റെ സ്പർശമറിയാം. പ്രപഞ്ചം കലകളുടെയും കവിതകളുടെയും വലിയൊരു കലവറ തന്നെയാണെന്ന് പതുക്കെപ്പതുക്കെ നമുക്ക് മനസ്സിലാകും. നിങ്ങൾ നിങ്ങളെ തിരിച്ചറിഞ്ഞു തുടങ്ങും. നിരന്തരം ചോദ്യങ്ങൾ സ്വയം ചോദിക്കും.ചുറ്റുപാടുകളോട് ചോദിക്കും, പ്രതികരിക്കും. പിന്നെ നാം എഴുതിപ്പോകും. അറിയാതെ കവിത എഴുതിപ്പോകും’.
ഇങ്ങനെയൊരു ഉത്തരം നല്കാൻ ഇന്നു സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ പൊതുവേ തയ്യാറാകില്ല. കാരണം, സാഹിത്യത്തോട് താൽപര്യം ഉണ്ടാകാൻ അവർക്ക് അനുവാദമില്ലല്ലോ. അവർ പലരും സ്വയം നിർമ്മിച്ച അരാഷ്ട്രീയതയുടെ ഏടാകൂടത്തിലാണ് ജീവിക്കുന്നത് .തങ്ങളെ സംരക്ഷിക്കുന്ന ഒരു വ്യവസ്ഥയിൽ സ്വസ്ഥമായിരുന്ന് അരാഷ്ട്രീയമായ ജീർണതകളിൽ അഭിരമിക്കാൻ അവർക്ക് സന്തോഷമേയുള്ളു. ഇവിടെയാണ് യാതൊരു ക്ളിക്കുമില്ലാതെ ,നിർവ്യാജമായ സ്നേഹത്തിന്റെ ഉറവ തേടുന്ന പ്രഭാകരൻ പുത്തൂരിന്റെ വാക്കുകൾ പ്രസക്തമാകുന്നത്. അദ്ദേഹത്തിനു സ്വന്തം താല്പര്യങ്ങൾ ഇല്ലാത്തതു കൊണ്ട് ശുദ്ധമായി ചിന്തിക്കാം.
ഡെറക് വാൽക്കോട്ട്
കരീബിയൻ (സെൻറ് ലൂസിയൻ) കവിയും നാടകകൃത്തുമായ ഡെറക്ക് വാൽക്കോട്ട് (1930-2017) 'ലവ് ആഫ്റ്റർ ലൗ'എന്ന കവിതയിൽ എഴുതി:
'ഒരു സമയം വരും
അപ്പോൾ, ഉത്സാഹത്തോടെ
നിങ്ങളുടെ സ്വന്തം പടിവാതിലിൽ ,
നിങ്ങളുടെ സ്വന്തം കണ്ണാടിയിൽ
എത്തിച്ചേരുന്ന നിങ്ങളെത്തന്നെ നിങ്ങൾ അഭിവാദനം ചെയ്യും.
ആ അപരൻ്റെ സ്വാഗതഭാഷണങ്ങൾ കേട്ട്
നിങ്ങൾ ഓരോ നിമിഷവും ചിരിക്കും’.
നമ്മെത്തന്നെ പലപ്പോഴും നമുക്ക് ബലി കഴിക്കേണ്ടി വന്നിട്ടുണ്ട്; പൊയ് വിശ്വാസങ്ങൾക്കും തെറ്റായ തീരുമാനങ്ങൾക്കും വേണ്ടി. എന്നാൽ പ്രേമത്തിന്റെ ശുദ്ധമായ ഒരു പഴയ കാലത്ത് നമുക്ക് നഷ്ടമായ നമ്മളിലെ ആ അപരിചിതനെ വീണ്ടെടുക്കാൻ ഒരു അവസരം വരും. അപ്പോൾ അവനെ ആശ്ളേഷിക്കുക. ഓരോ പുതുവർഷവും നമ്മെത്തന്നെ വീണ്ടെടുക്കാനും സ്നേഹിക്കാനുമുള്ള അവസരമാവട്ടെ.
2022/പത്തു കവിതകൾ
പോയ വർഷത്തെ കവിതകളുടെ കണക്കെടുത്താൽ തല ചുറ്റി വീഴും. കവിതയുടെ ഒരു പ്രവാഹമാണല്ലോ ഇപ്പോഴുള്ളത്. ജനാധിപത്യമാണ് കവിതയിലൂടെ ഒഴുകുന്നത്. ഏതൊരാൾക്കും തൻ്റെ ജീവിതത്തിലെ ഏതൊരു സന്ദർഭത്തെയും കവിതയായി പരാവർത്തനം ചെയ്യാവുന്ന വിധം നമ്മുടെ കവിതയിലെ ജനാധിപത്യബോധം വികസിച്ചിരിക്കുന്നു. എങ്കിലും വ്യത്യസ്ത ശൈലിയും ഭാഷയും ഉപയോഗിക്കുന്ന, കവിതയുടെ വേറിടലിൻ്റെ അടയാളങ്ങളായി തോന്നിയ പത്തു കവിതകൾ തിരഞ്ഞെടുക്കുകയാണ്.
1)വെളിച്ചക്കൊയ്ത്ത് -ജോയ് വാഴയിൽ
2)വന്നൊന്ന് പുണരാൻ - ജയപ്രകാശ് എറവ്
3)ഒറ്റത്തുളളി -ജയശ്രീ പള്ളിക്കൽ
4)പെണ്മാനം - സിന്ധുഗാധ
5)മൃതി - കൈലാസ് തോട്ടപ്പള്ളി
6)സംവാദം - സാബു കോട്ടുക്കൽ
7)മഹദ് -വിനോദ് വൈശാഖി
8)മൂക്ക് -കണ്ണനാർ
9)ചായയോടൊപ്പം കുയിൽപ്പാട്ട് - കളത്തറ ഗോപൻ
10)മരണവീട്ടിലെ കാക്ക - ഗണേഷ് പുത്തൂർ
മുംബൈ ഗാഥ
'കടും ചുവപ്പ് ചൂടിയ ചെമ്പക മരം ചാരിയിരുന്ന് അവൻ കുഴലൂതുകയാണ്.ഈച്ചക്കൂട്ടം പോലെയുള്ള ആ താടിയും നീണ്ട ചെമ്പൻമുടിയും ….
അവൻ്റെ ഒരു നേർത്ത നിഴൽ കണ്ടാൽ മതി. ഇപ്പോഴും തിരിച്ചറിയാൻ കഴിയുന്നുണ്ട്. മുമ്പ് ഈ ചെമ്പകം ഒരു വലിയ പൂന്തോട്ടത്തിൻ്റെ നായികയായിരുന്നു. വ്രണത്തിൻ്റെ പൊറ്റകൾ പോലെ തൊലി ഉണങ്ങി ഇളകുന്നെങ്കിലും നിറയെ ചൊക ചൊകാ പൂക്കൾ!’
സുരേഷ് വർമ്മ എഴുതിയ 'ലാൽ താംബെ ’(കലാകൗമുദി ,ഡിസംബർ 18) എന്ന കഥയിലെ ചില വാചകങ്ങളാണിത്. ഈ കഥ ചരിത്രപരമായ ഒരോർമ്മപ്പെടുത്തലാണ്. മുംബൈയിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചേരികളുടെയും ചുവന്ന തെരുവുകളുടെയും പശ്ചാത്തലത്തിൽ മനുഷ്യവിഷാദങ്ങളുടെ ചായക്കൂട്ടുകൾ കൊണ്ട് എഴുതിയതാണിത്.
ലോകം വികസിക്കുമ്പോൾ നിരാലംബരായവർ അവരുടെ സംസ്കാരമെല്ലാം ഉപേക്ഷിച്ചു ഒരു ചെറിയ മൂലയിലേക്ക് ഒതുക്കപ്പെടും. വിജയികൾക്ക് വഴിമാറിക്കൊടുത്ത് മാത്രം ശീലിച്ച പതിതരുടെ ആക്രന്ദനങ്ങൾ സംഗീതമാണ്, കലാകാരന്മാർക്കും സിനിമാ നിർമ്മാതാക്കൾക്കും. ആ ക്രൂരമായ ഹാസ്യത്തിൻ്റെ തനിയാവർത്തനങ്ങളിൽ കഥാകൃത്ത് കോങ്കണ്ണുകൊണ്ട് നോക്കുന്നതിന്റെ അർത്ഥമുനകൾ ഈ കഥയിലുണ്ട്.
പോയ വർഷം ഏറ്റവും ആസ്വദിച്ച ലേഖനങ്ങളിലൊന്നാണ് കെ .സജീവ്കുമാർ എഴുതിയ 'തൊണ്ണൂറുകളിലെ കാവ്യഗൂഢാലോചനയുടെ നാൾവഴികളും യാഥാർത്ഥ്യവും’(പച്ചമലയാളം, ഡിസംബർ). മലയാളകവിതയിലെ മുഖ്യധാരാ വിമർശനം ഏകപക്ഷീയവും ഏകസ്വരവുമാണ്. അതിൽ നിന്നു ഭിന്നമാണ് ഈ ലേഖനം .അതിനു ഇടത്തോട്ടോ വലത്തോട്ടോ നോക്കാനാവില്ല .ഈ ലേഖനത്തിൽ, ആറ്റൂർ രവിവർമ്മയുടെ സ്കൂളിലെ പഠിതാക്കളാകാൻ കുറെ പുതുകവികൾ ശ്രമിച്ചതും അതിനു ഒത്താശ ചെയ്തു കൊടുക്കാൻ ഒരു പത്രാധിപർ തുടർച്ചയായി പ്രവർത്തിച്ചതും വിമർശിക്കപ്പെടുന്നുണ്ട്. ഇത്തരം വിമർശനങ്ങൾ കരുത്താർജിക്കേണ്ടതുണ്ട്. ഒരേ ചാലിലൂടെ ഒഴുകാൻ കവികളെ നിർബന്ധിക്കുന്ന കവിതയിലെ വയസ്സന്മാരായ പുരോഹിതവർഗ്ഗത്തെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.സജീവകുമാർ എഴുതുന്നു: 'ആധുനികതയിൽ നിന്നും പൂർവ്വാധുനികതയിൽ നിന്നും പൂർണമായി വേറിട്ട ഒരു കാവ്യ പരിസരം രൂപപ്പെടുത്തിയെടുക്കാൻ ആറ്റൂർ അവതരിപ്പിച്ച കവികൾക്ക് കഴിയാതെ പോയി .ഇവർ ആധുനികതയോട് കലഹിച്ചത് പ്രധാനമായും പ്രണയത്തിൻ്റെ കാര്യത്തിലായിരുന്നു. പ്രമേയപരതയിൽ ചില മാറ്റങ്ങൾ വരുത്താൻ അവർക്ക് കഴിഞ്ഞു എന്നല്ലാതെ പുതിയ ഭാവുകത്വം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞില്ല .പിന്നെങ്ങനെയാണ് പുതിയ ഭാവുകത്വത്തിന്റെ വക്താക്കളായി ഇവർ വാഴ്ത്തപ്പെട്ടത് ?കാമ്പൊന്നുമില്ലെങ്കിലും വാഴ്ത്തിപ്പാടാൻ ആളുണ്ടെങ്കിൽ മലയാളസാഹിത്യത്തിൽ ഇരിപ്പിടം കിട്ടാതിരിക്കില്ല. നമ്മുടെ ഭാഷയിലെ ഏറ്റവും വലിയ ദുര്യോഗമാണ് സാഹിത്യത്തെയും സാഹിത്യകാരന്മാരെയും 'സൃഷ്ടിക്കുന്ന 'തിൽ രാഷ്ട്രീയപാർട്ടികൾ വഹിക്കുന്ന പങ്ക്.
രാഷ്ട്രീയപാർട്ടിയുടെ കൈയിലാണ് എല്ലാ വലിയ അവസരങ്ങളുടെയും പെട്ടിയുള്ളത്. പാർട്ടികളുടെ കൈയിൽ പ്രസാധനശാലകളും മാഗസിനുകളും പുസ്തകോത്സവങ്ങളും പുരസ്കാരങ്ങളും പദവികളുമുണ്ട്. പാർട്ടികൾ അധികാരത്തിൽ വരുന്നതോടെ എഴുത്തുകാർ കൂട്ടത്തോടെ അങ്ങോട്ടേക്ക് ആനയിക്കപ്പെടുന്നു. ചിന്തിക്കാതിരിക്കുക, കൂട്ടം കൂടി നടക്കുക ,വായിക്കാതിരിക്കുക, വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ ശത്രുക്കളായി കാണുക തുടങ്ങിയ സ്വഭാവവിശേഷങ്ങൾ പുതിയ വർഷത്തിലെങ്കിലും ഒഴിഞ്ഞു പോകുമെന്ന് കരുതനാവില്ല. ബസ് കാത്തുനിൽക്കുന്നവന്റെ മുന്നിലേക്ക് വരുന്ന ഓരോ ബസിലും യാത്രക്കാരനെ കുത്തി നിറച്ചിരിക്കുകയാണ്. ആരും ഒരു സ്റ്റോപ്പിലും ഇറങ്ങുന്നില്ല. ആരെങ്കിലും ഇറങ്ങിയാലല്ലേ അതിൽ ഒരാൾക്കെങ്കിലും കയറാനൊക്കൂ .
സാർത്രിൻ്റെ ശൈലി
മഹാനായ ഫ്രഞ്ച് എഴുത്തുകാരൻ ഷാങ് പോൾ സാർത്ര് ശൈലി പ്രധാനമാണെന്നു പറയുന്നതിനു നിരത്തുന്ന വാദങ്ങൾ ഇവയെല്ലാമാണ്:
കൂത്താട്ടുകുളം ശ്രീധരീയം നഗർ ലൈബ്രറിക്ക് എം.കെ. ഹരികുമാർ സംഭാവനയായി നല്കിയ ഇരുനൂറ് പുസ്തകങ്ങൾ പ്രസിഡൻ്റ് ഹരി എൻ നമ്പൂതിരി ഏറ്റുവാങ്ങുന്നു.
ഒരു നല്ല വാചകം മതി ,ജീവിതം മാറാൻ ‘
കൂത്താട്ടുകുളം:പുസ്തകത്തിലെ ഏതെങ്കിലുമൊരു വാചകത്തിനു നമ്മെ സമൂലമായി മാറ്റിമറിക്കാൻ കഴിയുമെന്നു ചിന്തിച്ചുകൊണ്ട് വേണം ഏത് പുസ്തകവും കൈയിലെടുക്കാനെന്നു സാഹിത്യകാരനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
കൂത്താട്ടുകുളത്ത് ശ്രീധരീയം നഗർ ലൈബ്രറിയിലേക്ക് തൻ്റെ ശേഖരത്തിൽ നിന്ന് ഇരുനൂറ് പുസ്തകങ്ങൾ സംഭാവന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഓരോ പുതിയ പുസ്തകവും കുറെ വായനക്കാരെ സൃഷ്ടിക്കുന്നുണ്ട്. ഏത് പുതിയ എഴുത്തുകാരനും ഈ കാര്യത്തിൽ ഒരു സംഭാവനയുണ്ട്. പുസ്തകത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള ചർച്ച ആരംഭിക്കുന്നതിനു മുമ്പുള്ള കാര്യമാണിത്. എഴുത്തുകാർക്ക് അവരുടെ പുസ്തകത്തെക്കുറിച്ച് വായനക്കാർ എന്ത് പറയുമെന്നറിയാൻ വലിയ ജിജ്ഞാസയാണുള്ളത്. അവർ അത് നല്ല വായനക്കാർക്ക് എത്തിച്ചു കൊടുക്കും. എനിക്ക് നൂറുകണക്കിനു പുസ്തകങ്ങൾ എഴുത്തുകാർ തന്നെ ഈ രീതിയിൽ തന്നിട്ടുണ്ട് .അവർ അതിനോടൊപ്പം അയയ്ക്കുന്ന കത്തുകൾ എന്നെ വികാരാധീനനാക്കുകയാണ്. അതുകൊണ്ട് പുസ്തകത്തോടുള്ള എൻ്റെ ബന്ധം വായനയ്ക്കും അപ്പുറമാണെന്നു ഹരികുമാർ പറഞ്ഞു.
ഞാൻ വായിച്ച പുസ്തകങ്ങൾ ലൈബ്രറികൾക്കും വ്യക്തികൾക്കും സംഭാവന ചെയ്യുന്നത് ഇതാദ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം ആയിരം പുസ്തകങ്ങൾ ഇതുപോലെ നൽകിയിട്ടുണ്ട്. എൻ്റെ സാഹിത്യജീവിതത്തിൽ ലൈബ്രറികൾക്ക് വലിയ സ്ഥാനമാണുള്ളത്. കൂത്താട്ടുകളം പഞ്ചായത്ത് ലൈബ്രറിയിൽ ചേർന്നത് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ്. പിന്നീട് കുറവിലങ്ങാട് ദേവമാതാ കോളജിലും മൂവാറ്റുപുഴ നിർമ്മലാ കോളജിലും പഠിക്കുമ്പോൾ അവിടങ്ങളിലെ ലൈബ്രറി ഉപയോഗിച്ചു. നിർമ്മലാ കോളജ് ലൈബ്രറി അധികൃതർ ഇക്കണോമിക്സ് വിദ്യാർത്ഥിയായ എനിക്ക് സാഹിത്യകൃതികൾ എടുക്കുന്നതിനു വിലക്കേർപ്പെടുത്തി. അങ്ങനെയാണ് ഞാൻ കോട്ടയം പബ്ലിക് ലൈബ്രറിയിലേക്ക് പോയത്. അവിടെനിന്ന് മാസത്തിൽ നാലു പുസ്തകങ്ങൾ കൊണ്ടുവന്നു .എൻ്റെ ആദ്യകൃതിയായ ‘ആത്മായനങ്ങളുടെ ഖസാക്ക്’(1984)എഴുതിയത് നർമ്മലാ കോളജിൽ പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുമ്പോഴാണ്. അതിനു വേണ്ടി വായിച്ച പുസ്തകങ്ങളെല്ലാം ശേഖരിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നായിരുന്നു .പിന്നീട് എറണാകുളത്തേക്ക് താമസം മാറ്റിയതിനു ശേഷമാണ് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു തുടങ്ങിയത് – അദ്ദേഹം പറഞ്ഞു .
എൻ്റെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ സർക്കാർ ജോലിയിൽ നിന്നും അധ്യാപക ജോലിയിൽ നിന്നും ഒഴിഞ്ഞു നിന്നത്. സർക്കാർ സർവീസിലേക്ക് അപേക്ഷ പോലും അയച്ചില്ല. ഒരു പത്രപ്രവർത്തകനാകണമെന്നും പത്രത്തിൻ്റെ വലിയ പേജിൽ ലേഖനങ്ങൾ എഴുതണമെന്നും ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചു .അത് സഫലമാവുക മാത്രമല്ല ,പരമാവധി ആസ്വദിച്ചു ചെയ്തിട്ടുമുണ്ട് .പത്രപ്രവർത്തന കാലത്ത് ആരംഭിച്ച ‘അക്ഷരജാലകം’ എന്ന എൻ്റെ കോളം ഇപ്പോൾ ഇരുപത്തഞ്ചാം വർഷത്തിൽ എത്തി നിൽക്കുകയാണ് – ഹരികുമാർ ഓർമ്മിച്ചു.
“ഒരു എഴുത്തുകാരനെന്ന നിലയിൽ ഇപ്പോഴും എന്നെ അലട്ടുന്നത് പുസ്തകങ്ങൾ വയ്ക്കാനുള്ള ഇടവും ആവശ്യമായ പുസ്തകങ്ങൾ കിട്ടാനുള്ള സാഹചര്യവും ഇല്ല എന്നുള്ളതാണ്. ലൈബ്രറിയിൽ നിന്നും ഇൻ്റർനെറ്റിൽ നിന്നും പുസ്തകങ്ങൾ കിട്ടുന്നുണ്ട്. എന്നിട്ടും വേണ്ടത്ര പുസ്തകങ്ങൾ ലഭിക്കുന്നില്ല എന്ന അവസ്ഥയാണുള്ളത്. ഒരെഴുത്തുകാരനു ഒരുപാട് സ്ഥലം വേണം .വീട്ടിലെ നാലു മുറികളിൽ രണ്ടെണ്ണം ഞാൻ അപഹരിച്ചു കഴിഞ്ഞു. എന്നാൽ എന്റെ പുസ്തകങ്ങളും അവാർഡ് ശില്പങ്ങളും മറ്റും വയ്ക്കാൻ ഈ സ്ഥലം തീർത്തും അപര്യാപ്തമായിരിക്കയാണ്”.
നല്ല വായനക്കാർ ഇപ്പോഴുമുണ്ട്. അവരാണ് എഴുതാൻ പ്രേരിപ്പിക്കുന്നത്. എൻ്റെ ഏത് രചനയും ആവേശത്തോടെ വായിക്കുന്നവരെ എനിക്കറിയാം .ആഴ്ചതോറും എൻ്റെ കോളം വായിച്ച് അഭിപ്രായം അറിയിക്കുന്നവരുണ്ട്. അത് ധാരാളം പേർ കാത്തിരിക്കുകയാണ്. എൻ്റെ ഇരുപത്തെട്ടു പുസ്തകങ്ങളും വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു വിളിക്കുന്നവരും സന്ദേശമയയ്ക്കുന്നവരുമുണ്ട് .പക്ഷേ, അവർക്ക് കൊടുക്കാൻ എന്റെ കൈയിൽ പുസ്തകങ്ങളില്ല. എൻ്റെ പുസ്തകങ്ങളിൽ പലതും സ്റ്റോക്ക് തീർന്നിരിക്കയാണ്. ഞാൻ എഴുതിയ നൂറുകണക്കിന് ലേഖനങ്ങൾ പുസ്തകമാക്കുക ശ്രമകരമാണ്. എൻ്റെ കഴിവിനപ്പുറത്തേക്ക് വ്യാപിച്ച കാര്യമാണിത്. മാഗസിനുകളിൽ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും പംക്തികളും ഞാൻ ബ്ലോഗിൽ അപ്ലോഡ് ചെയ്തു വായനക്കാർക്ക് ലിങ്ക് അയച്ചു കൊടുക്കുകയാണിപ്പോൾ .എന്നെ വായനക്കാർ ആവേശപൂർവ്വമാണ് സമീപിക്കുന്നത്. എനിക്കൊരിക്കലും വായനക്കാരില്ലാതെ വന്നിട്ടില്ല.
ലൈബ്രറി പ്രസിഡൻ്റ് ഹരി എൻ. നമ്പൂതിരി പുസ്തകങ്ങൾ ഏറ്റുവാങ്ങി. റോബിൻ വൻനിലം, സി.ആർ.രവീന്ദ്രൻ ,ബിജൂ തോമസ് ,വള്ളിയാങ്കൽ രവി തുടങ്ങിയവർ പ്രസംഗിച്ചു